കളിമൈതാനത്ത് ഇനി സെവൻസ് ആരവം

വാണിയമ്പലത്ത് സെവൻസ് മത്സരങ്ങൾക്കായി ഒരുക്കിയ ഗാലറി

കാളികാവ്: സെവൻസ് ടൂർണമെന്റുകൾക്ക് വിസിൽ മുഴങ്ങിയതോടെ മൈതാനങ്ങളിൽ ഫുട്ബാൾ ആരവം. വയലുകളും ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളും ഇനി കാൽപന്തുകളിയുടെ ഉത്സവപ്പറമ്പുകളാകും. സംസ്ഥാനത്ത് അമ്പതോളം അംഗീകൃത സെവൻസ് ടൂർണമെന്റുകളാണ് നിലവിലുള്ളത്. ഇവയിൽ പകുതിയിലധികം ടൂർണമെന്റുകളും ജില്ലയിലാണ് നടക്കുന്നത്. ജില്ലയിലെ അഖിലേന്ത്യ ടൂർണമെന്റുകളിൽ പെരുവള്ളൂർ കാടപ്പടിയിലും വാണിയമ്പലത്തും മലപ്പുറത്തുമെല്ലാം പന്തുരുണ്ടുതുടങ്ങി. പത്തോളം പ്രധാന ടൂർണമെന്റുകൾ തുടങ്ങാനുണ്ട്.

പ്രാദേശിക ടൂർണമെന്റുകളിൽ നാട്ടിലെ താരങ്ങൾക്ക് ഇടമുണ്ടെങ്കിലും അഖിലേന്ത്യ മത്സരങ്ങളിൽ വിദേശ താരങ്ങൾക്കാണ് മുൻതൂക്കം. സീസൺ തുടങ്ങുന്നതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നിരവധി കളിക്കാരാണ് കേരളത്തിലെത്തുക. സെവൻസ് ഫുട്ബാൾ അസോസിയേഷൻ നിയന്ത്രണമുള്ളതിനാൽ ഒരു ടീമിൽ മൂന്നു വിദേശതാരങ്ങൾക്കേ കളിക്കാൻ അനുവാദമുള്ളൂ.

ഘാന, നൈജീരിയ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്ന് സീസണിൽ 250 പേരെങ്കിലും എത്തുന്നതായാണ് കണക്ക്. ജില്ലയിൽ ഒരു സെവൻസ് മൈതാനത്തിൽ പോലും സ്ഥിരം ഗാലറി സൗകര്യമില്ല. സെവൻസ് മേളകൾ തുടങ്ങുന്നതോടെ വ്യാപാര മേഖലക്കും ഉണർവാകും. ഫുട്ബാൾ ടൂർണമെന്റുകളിൽനിന്ന് ലഭിക്കുന്ന മിച്ചം മിക്കയിടങ്ങളിലും സാമൂഹ്യ സേവനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.