ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. വടകര സ്വദേശി ബൽരാജിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരൽ കൊണ്ട് അടിച്ചെന്ന് വിദ്യാർഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ് ബൽരാജ്. കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപകൻ പിറക് വശത്തിലൂടെ വന്ന അധ്യാപകൻ വലിയൊരു ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അടിക്കുകയായിരുന്നു. അടിച്ചതിന് ശേഷവും അധ്യാപകൻ കുട്ടിയെ കൊണ്ട് ബോർഡിൽ എഴുതിപ്പിച്ചു. കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. സ്‌കൂളിൽ നിന്നുള്ളവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ല എന്നും വീട്ടുകാർ പറഞ്ഞിരുന്നു.
