ഇന്ത്യൻ ഹോക്കിയിലും കാവിവത്കരണം! ലോകകപ്പിൽ ധരിക്കുക നീലക്കു പകരം കാവി ജഴ്സി; ‘നാണക്കേടെ’ന്ന് മുൻ ഇന്ത്യൻ നായകൻ

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പുതിയ ജഴ്സിയെ ചൊല്ലി വിവാദം. പരമ്പര്യമായി ധരിച്ചിരുന്ന നീല നിറത്തിലുള്ള ജഴ്സിക്കു പകരം അടുത്ത മാസം നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം കാവി (ഓറഞ്ച്) നിറത്തിലുള്ള ജഴ്സി ധരിച്ചാകും കളിക്കാനിറങ്ങുക.
കഴിഞ്ഞദിവസമാണ് ടീമിന്റെ പുതിയ കിറ്റ് പുറത്തിറക്കിയത്. വർഷങ്ങളായി ടീം ഇനങ്ങളിലുള്ള എല്ലാ കായിക വിനോദങ്ങളിലും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നീല നിറത്തിലുള്ള ജഴ്സിയാണ് ധരിക്കുന്നത്. കായിക മേഖലയെയും കാവിവത്കരിക്കാനുള്ള നീക്കമാണ് ജഴ്സിയുടെ നിറംമാറ്റമെന്ന് വ്യാപക വിമർശനമുണ്ട്. ആഗസ്റ്റ് 14 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആദ്യമായാണ് പുരുഷ, വനിത ഹോക്കി ലോകകപ്പുകൾ ഒരുമിച്ച്, ഒരേ വേദിയിൽ നടത്തുന്നത്.
‘ധൈര്യം, ത്യാഗം, വിജയം എന്നിവയുടെ പ്രതീകമാണ്. ഇന്ത്യൻ ദേശീയ പതാകയിൽനിന്നും ഉദിച്ചുയരുന്ന സൂര്യനിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത്. പുതിയ തുടക്കത്തെ പ്രതിഫലിപ്പിക്കുന്നു’ -കാവി നിറത്തിലേക്ക് ജഴ്സി മാറിയതിനെ കുറിച്ച് ഹോക്കി ഇന്ത്യ എക്സിൽ പ്രതികരിച്ചു. ദേശീയ ചിഹ്നം, ത്രിവർണ്ണം എന്നിവക്കൊപ്പം നേരിയ നീല നിറത്തിലുള്ള ഡിസൈനുകളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിൽ ഗ്രൂപ്പ് ‘ഡി’യിലാണ് ഇന്ത്യൻ പുരുഷ ടീം. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് വെയിൽസിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് കാമ്പയിന് തുടക്കകാമുന്നത്. 17ന് ഇംഗ്ലണ്ടിനെയും 19ന് പരമ്പരാഗത വൈരികളായ പാകിസ്താനെയും നേരിടും. എല്ലാ മത്സരങ്ങളും നെതർലൻഡ്സിലെ അംസ്റ്റൽവീനിലാണ് നടക്കുന്നത്. നാല് ഗ്രൂപ്പുകളിൽനിന്നായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ഇവിടെ എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും.
ഇന്ത്യൻ വനിതാ ടീമും ഗ്രൂപ്പ് ഡിയിൽ തന്നെയാണ്. അവരുടെ ആദ്യ റൗണ്ട് മത്സരങ്ങളും അംസ്റ്റൽവീനിലാണ്. ആഗസ്റ്റ് 16ന് ഏഷ്യൻ വൈരികളായ ചൈനക്കെതിരെയാണ് ആദ്യ പോരാട്ടം. 18, 20 തീയതികളിൽ യഥാക്രമം ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും നേരിടും. വനിതാ ടൂർണമെന്റും സമാന ഫോർമാറ്റ് തന്നെയാണ്. 1975ൽ മാത്രമാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. അതേസമയം, ഐക്കണിക് നീല നിറത്തിലുള്ള ഇന്ത്യയുടെ ജഴ്സി കാവി നിറത്തിലേക്ക് മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഹോക്കി ടീം മുൻ നായകനും ഒളിമ്പ്യനുമായ വീരേൻ റാസ്ക്വിൻഹ രംഗത്തെത്തി. ‘നാണംകെട്ട’ നീക്കമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യൻ ഹോക്കിയുടെ ദീർഘകാല പ്രതീകമായ ഒരു നിറം മാറ്റിയതിനെ ചോദ്യം ചെയ്തുകൊണ്ട് മുൻ കളിക്കാർക്കും ആരാധകർക്കുമിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
നീല ജഴ്സി പതിറ്റാണ്ടുകളായി ഇന്ത്യൻ ഹോക്കിയുടെ അടയാളത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും രാജ്യത്തിന്റെ കായിക പാരമ്പര്യത്തെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നും എക്സിൽ റാസ്ക്വിൻഹ കുറിച്ചു. അതിന് പകരം കാവി നിറം കൊണ്ടുവരുന്നത് ടീമിന്റെ പാരമ്പര്യത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
