പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്.തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
