മുജാഹിദ് സംസ്ഥാന സമ്മേളനം; പന്തൽ നിർമാണത്തിന് തുടക്കം കുറിച്ചു
കൊണ്ടോട്ടി : വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള വിശാലമായ പന്തലിന്റെ നിർമാണോദ്ഘാടനം നടന്നു. ഒരു ലക്ഷത്തോളം സ്ഥിരം പ്രതിനിധികൾ ഉൾപ്പെടെ നാല് ദിവസങ്ങളിലായി എത്തിച്ചേരുന്ന വൻ ജനാവലിക്ക് പരിപാടി വീക്ഷിക്കാനും പ്രാർത്ഥന നിർവഹിക്കുവാനും സൗകര്യപ്പെടുംവിധമുള്ള വിശാലമായ പന്തലാണ് നിർമിക്കുന്നതന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന് പുറമെ ദി മെസേജ് സയൻസ് എക്സിബിഷൻ, കിഡ്സ് പാർക്ക് എന്നിവക്കുള്ള ജർമൻ പന്തലും അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും തയ്യാറാക്കുന്നുണ്ട്.
പ്രധാന പന്തലിന്റെ നിർമാണോദ്ഘാടനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് ഡോ: ഇ.കെ അഹമ്മദ് കുട്ടി നർവ്വഹിച്ചു.
സമൂഹത്തിൽ നിലനിൽക്കുന്ന അനേകം അന്ധകാരങ്ങളിൽ നിന്ന് മനുഷ്യനെ നാഗരികതയിലേക്ക് നയിക്കുന്ന വെളിച്ചമാണ് വിശുദ്ധ വേദം എന്ന് ഡോക്ടർ ഇ കെ അഹമ്മദ് കുട്ടി പറഞ്ഞു. ചൂഷണവും അനീതികളും സമൂഹത്തെ നശിപ്പിക്കുമ്പോൾ മതം പ്രതിരോധം തീർക്കുകയും തിരുത്തൽ ശക്തി ആകുകയും ചെയ്യുകയാണെന്ന് ഇ കെ അഹമ്മദ് കുട്ടി പറഞ്ഞു. ലോകത്തെ ഏറ്റവും ക്രൂരമായ അധിനിവേശമാണ് പലസ്റ്റീനിൽ നടക്കുന്നതെന്നും നീതി നടപ്പാക്കാൻ ലോക സമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ആക്റ്റിംഗ് ചെയർമാൻ കെ.എൽ.പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി മുഖ്യ ഭാഷണം നടത്തി, ഡോ. വി പി അബ്ദുൽ ഹമീദ്, അബ്ദുൽ ഹമീദ് മദീനി, ഡോ: ജമാലുദ്ധീൻ ഫാറൂഖി, സഹൽ മുട്ടിൽ, അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ, എൻ എം അബ്ദുൽ ജലീൽ, റഹീം ഖുബ, മറിയക്കുട്ടി സുല്ലമിയ, ലുത്ഫ, ജരീർ വേങ്ങര, മുജീബ് കോഴിക്കോട് എന്നിവർ സംസാരിച്ചു.