പതിനാറുകാരി വീട്ടിൽ പ്രസവിച്ചു; സഹപാഠിക്കായി തെരച്ചിൽ ആരംഭിച്ച് പൊലീസ്
ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വീട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരുവരും സ്നേഹത്തിലായിരുന്നെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
ഇന്നലെ വൈകീട്ട് മുതൽ കുട്ടിക്ക് ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാൽ പെൺകുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. കുട്ടി ഗർഭിണിയാണെന്നുളള ഒരു സൂചന പോലും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല. അതിനാൽ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷമായിരിക്കും സഹപാഠിക്കെതിരെ പൊലീസ് നടപടിയെടുക്കുക. പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തന്നെ മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. എന്നാൽ പെൺകുട്ടിയുടെ ഈ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.