ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് ജിസിസി മന്ത്രിതല യോഗം
ദോഹ: ഫലസ്തീനിലും ലെബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ജിസിസി മന്ത്രിതല യോഗം. ദോഹയിലാണ് ജിസിസി അടിയന്തര മന്ത്രിതല യോഗം ചേർന്നത്. ഗസ്സക്കു പിന്നാലെ ലബനാനിലേക്കും വ്യാപിച്ച ഇസ്രായേൽ ആക്രമണം മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണെന്ന് ജിസിസി യോഗം വിലയിരുത്തി. സംഘർഷം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കുകയും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും തുരങ്കം വെക്കും. ഇസ്രായേലും ഇറാനും തമ്മിലുള്ള പുതിയ സംഘർഷങ്ങളിൽ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ഏറ്റുമുട്ടൽ മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷക്കും ഭീഷണിയാണെന്നും ജിസിസി മുന്നറിയിപ്പ് നൽകി.GCC
ഗൾഫ് ഉൾപ്പെടെ മധ്യപൂർവേഷ്യയുടെ സുരക്ഷ ആഗോള സ്ഥിരതയ്ക്ക് അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ കൗൺസിൽ, എല്ലാ കക്ഷികളോടും ക്രിയാത്മകമായ ചർച്ചകളിലൂടെ സമാധാനം നിലനിർത്താൻ അഭ്യർത്ഥിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി അധ്യക്ഷത വഹിച്ചു.