പാഴ്സൽ ഇനി പറന്നെത്തും; ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ച് ദുബൈ
ദുബൈ: പഴവും പച്ചക്കറിയുമൊക്കെ തൂക്കിപ്പിടിച്ച് പറന്നു പോകുന്ന ഡ്രോണുകൾ. ദുബൈയിൽ അതൊരു നിത്യകാഴ്ചയാകാൻ ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. ഡ്രോണുകൾ വഴി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽക്കുന്ന സേവനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ഇത്തരത്തിൽ സാധനങ്ങൾ എത്തിക്കാൻ പ്രമുഖ ഡ്രോൺ കമ്പനി കീറ്റ ഡ്രോണിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസ് നൽകി. ദുബൈ സിലിക്കൺ ഒയാസിസിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഡെലിവറി സർവീസ്.drone delivery
ആദ്യ ഘട്ടത്തിൽ ആറു ഡ്രോണുകളാണ് സർവീസ് നടത്തുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ആദ്യ ഓർഡർ ബുക്ക് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ചടങ്ങിൽ സന്നിഹിതനായിരുന്നു.
2.3 കിലോഗ്രാം ഭാരമുള്ള വസ്തുക്കളാണ് നിലവിൽ കീറ്റ ഡ്രോണുകൾ വഹിക്കുക. അത്യാധുനികമായ ഹെക്സ കോപ്ടറുകളാണ് കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത്. ചൈനയിൽ നാലു ലക്ഷത്തിലേറെ ഡെലിവറികൾ നടത്തിയ പരിചയസമ്പത്തുള്ള കമ്പനിയാണ് കീറ്റ.