സച്ചിനും പോണ്ടിങ്ങും ഓപ്പൺ ചെയ്ത ആ ഇന്നിങ്‌സ്; രോഹിത് യുഗത്തിന്റെ തുടക്കം

Rohit

സച്ചിൻ തെണ്ടുൽക്കര്‍, റിക്കി പോണ്ടിങ്ങ്. ക്രിക്കറ്റിന്റെ ഐതിഹാസിക ചരിത്രത്തിൽ ആ രണ്ട് പേരുകൾ എക്കാലവും സുവർണ ലിപികളിൽ തിളങ്ങി നിൽപ്പുണ്ട്. പോണ്ടിങ്ങും സച്ചിനും ഒരൊറ്റ ടീമിനായി ഓപ്പണർമാരുടെ റോളിൽ പാഡ് കെട്ടി മൈതാനത്തിന്റെ ആരവങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് സങ്കൽപ്പിച്ച് നോക്കൂ. ആരാധകർ വെറുമൊരു സ്വപ്‌നമായി മാത്രം ഹൃദയത്തിൽ കൊണ്ടു നടന്ന ആ ചിത്രം അന്ന് യാഥാർഥ്യമാവുകയായിരുന്നു. 2013 , മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അതൊരു സംഭവബഹുലമായ വർഷമാണ്. സച്ചിനന്ന് 39 വയസാണ് പ്രായം. റിക്കിക്ക് 38 ഉം.Rohit

അന്താരാഷാട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി മാസങ്ങൾക്കിപ്പുറം പോണ്ടിങ്ങിനെ തേടി പുതിയൊരു നിയോഗമെത്തി. മുംബൈ ഇന്ത്യൻസിന്റെ നായക പദവി. സീസണിന് തൊട്ട് മുമ്പ് സച്ചിൻ തെണ്ടുൽക്കറെ ചുറ്റിപ്പറ്റി ചർച്ചകൾ വീണ്ടും കൊടുമ്പിരി കൊള്ളുന്ന സമയത്തായിരുന്നു പൊടുന്നനെ മുംബൈയുടെ പ്രഖ്യാപനം. സച്ചിനോട് കൂടി ഉപദേശം തേടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മുംബൈ മെന്‍റര്‍ അനിൽ കുംബ്ലേ പിന്നീട് ആരാധകർക്ക് വിശദീകരണം നൽകി.

രോഹിത് ശർമ, കീറോൺ പൊള്ളാർഡ്, മിച്ചൽ ജോൺസൺ, ലസിത് മലിംഗ,ഡ്വൈന്‍ സ്മിത്ത്, ഹർഭജൻ സിങ്, ദിനേശ് കാർത്തിക്, മുനാഫ് പട്ടേൽ തുടങ്ങി അക്കാലത്ത് ക്രിക്കറ്റ് ലോകത്തെ വന്‍ തോക്കുകള്‍ പലരും അണിനിരക്കുന്നൊരു താരനിര തന്നെയുണ്ടായിരുന്നു പോണ്ടിങ്ങിന് പിന്നിൽ. സൂര്യകുമാർ യാദവ്, ഗ്ലെൻ മാക്‌സ്വെൽ, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ അടക്കം പിൽക്കാലത്ത് ലോക ക്രിക്കറ്റിലെ വലിയ പേരുകളായി ഉയർന്നു വന്ന യങ് സെൻസേഷനുകളും.

2013 ഏപ്രിൽ 13. വാംഖഡേയിൽ മുംബൈ അന്ന് പൂനേ വാരിയേഴ്‌സിനെ നേരിടുകയായിരുന്നു. സച്ചിനും പോണ്ടിങ്ങും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ അന്ന് 54 റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തു. മുംബൈക്കായി ഇരുവരുടേയും ഏറ്റവും മികച്ച കൂട്ടുകെട്ട് അതായിരുന്നു. പോണ്ടിങ് 14 റൺസിന് വീണെങ്കിലും സച്ചിൻ 29 പന്തിൽ 44 റൺസുമായി കളംനിറഞ്ഞു. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് അന്ന് ലിറ്റിൽ മാസ്റ്ററുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചത്. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ കരുത്തിൽ മുംബൈ പൂനേയെ 41 റൺസിന് വീഴ്ത്തി.

എന്നാൽ സീസണിന്റെ പകുതിയോടെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. പോണ്ടിങ്ങിനെ നായകപദവിയിലെത്തിച്ച തീരുമാനം മുംബൈ മാനേജ്‌മെന്റ് പുനഃപരിശോധിക്കാൻ നിർബന്ധിതരായി. മോശം ഫോമിനെ തുടർന്ന് നായകപദവിയൊഴിയാൻ സ്വയം സന്നദ്ധനായ പോണ്ടിങ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനവും നടത്തി. മൂന്ന് ദിവസങ്ങൾക്കിപ്പുറം മുംബൈ തങ്ങളുടെ പുതിയ നായകനെ പ്രഖ്യാപിച്ചു. രോഹിത് ഗുരുനാഥ് ശർമ. വെറും 25 വയസാണ് അന്ന് രോഹിതിന്റെ പ്രായം. മുംബൈ ഇന്ത്യൻസിന്റെ തലപ്പത്തെന്നല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് തന്നെ ഒരു തലമുറമാറ്റത്തിന്റെ കാഹളമായിരുന്നു അതെന്ന് ആരാധകർ തിരിച്ചറിഞ്ഞത് പിന്നീടാണ്.

രോഹിതിന്റെ ചിറകിലേറി പിന്നെ ഐ.പി.എൽ ഫൈനലിലേക്ക് കുതിക്കുന്ന മുംബൈയേയാണ് ആരാധകർ കണ്ടത്. ആ പടയോട്ടത്തിൽ പല വന്മരങ്ങളും കടപുഴകി. കലാശപ്പോരിൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സായിരുന്നു മുംബൈയുടെ എതിരാളികൾ. ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നാലാം ഓവർ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഡൈ്വൻ സ്മിത്തും ആദിത്യ താരെയും ക്യാപ്റ്റൻ രോഹിതും രണ്ടക്കം കാണാതെ കൂടാരം കയറി. എന്നാൽ അംബാട്ടി റായിഡുവും കീറോൺ പൊള്ളാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം പൊരുതാവുന്ന ടോട്ടലിലേക്ക് മുംബൈയെ കൊണ്ടെത്തിച്ചു.

മറുപടി ബാറ്റിങ്ങിൽ ലസിത് മലിംഗയും മിച്ചൽ ജോൺസണും ചേർന്ന് ചെന്നൈയെ എറിഞ്ഞ് വീഴ്ത്തുന്ന കാഴ്ചക്കാണ് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. ചെന്നൈ ഇന്നിങ്‌സിലെ ആദ്യ ഓവറിൽ തന്നെ അടുത്തടുത്ത പന്തുകളിൽ മൈക്കൽ ഹസിയെയും സുരേഷ് റെയ്‌നയേയും നിരായുധരാക്കി മലിംഗ തീക്കാറ്റു വിതച്ചു. തൊട്ടടുത്ത ഓവറിൽ ബദ്രീനാഥിനെ മിച്ചൽ ജോൺസൺ ദിനേശ് കാർത്തിക്കിന്റെ കയ്യിലെത്തിച്ചു. മൂന്ന് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ചെന്നൈ പിന്നെ 39 ന് ആറ് എന്ന നിലയിലേക്ക് കൂപ്പു കുത്തി. വലിയൊരു നാണക്കേടിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈയെ മഹേന്ദ്ര സിങ് ധോണി ഒറ്റക്ക് തോളിലേറ്റുന്ന കാഴ്ചയാണ് പിന്നീട് ഗാലറി കണ്ടത്. 45 പന്തിൽ 63 റൺസെടുത്ത ധോണി അവസാന ഓവറുകളിൽ തകർത്തടിച്ചു. പക്ഷെ അതൊന്നും ചൈന്നൈയെ അനിവാര്യമായ ആ വീ്‌ഴ്ചയിൽ നിന്ന് രക്ഷിച്ചില്ല. ഒടുക്കം 23 റൺസിന് ധോണിപ്പടയെ വീഴ്ത്തി മുംബൈ തങ്ങളുടെ ആദ്യ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടു.

സീസണിന്റെ പകുതിയിൽ നായകപദവിയേറ്റെടുത്ത രോഹിത് ശർമ തന്നെയായിരുന്നു ആ പടയോട്ടത്തിൽ മുംബൈയുടെ ടോപ് സ്‌കോറർ. 19 മത്സരങ്ങളിൽ നിന്ന് 131 സ്‌ട്രൈക്ക് റൈറ്റിൽ 538 റൺസാണ് രോഹിത് അടിച്ചെടുത്തത്. 124 സ്‌ട്രൈക്ക് റൈറ്റിൽ 510 റൺസടിച്ചെടുത്ത ദിനേശ് കാർത്തിക്കും അന്ന് ടീമിന്റെ വിജയശിൽപികളുടെ കൂട്ടത്തിലെ പ്രധാനിയായി. ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഒരു പോലെ കളംനിറഞ്ഞ കീറോൺ പൊള്ളാർഡ്, പലവുരു മൈതാനത്ത് തീപ്പന്തുമായി അവതരിച്ച ലസിത് മലിംഗയും മിച്ചൽ ജോൺസണും. 24 വിക്കറ്റുകളുമായി ടൂർണമെന്റ് അവസാനിപ്പിച്ച ഹർഭജൻ സിങ്, കൂറ്റനടികളുമായി മൈതാനങ്ങളെ പൂരപ്പറമ്പാക്കിയ ഡൈ്വൻ സ്മിത്ത് അങ്ങനെയങ്ങനെ മുംബൈ ഇന്ത്യൻസിന്റെ കന്നിക്കിരീടത്തിലേക്കുള്ള പടയോട്ടത്തിന്റെ കടിഞ്ഞാണേന്തിയവർ ഏറെ.

പോഡിയത്തില്‍ വച്ച് അന്ന് കിരീടമേറ്റു വാങ്ങാന്‍ റിക്കിപോണ്ടിങ്ങിനേയും സച്ചിനേയും രോഹിത് ക്ഷണിച്ചത് ഈഡന്‍ ഗാര്‍ഡനിലെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത ഇതിഹാസങ്ങളായ സച്ചിനും റിക്കിയും ആ ഐ.പി.എല്ലോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ രോഹിത് ശര്‍മയോട് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഏറ്റവും മറക്കാനാവാത്ത ഓര്‍മയേതാണെന്നൊരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. വാംഖഡേയുടെ ആരവങ്ങളിലേക്ക് സച്ചിനും പോണ്ടിങ്ങും പാഡ് കെട്ടിയിറങ്ങിയതെന്നായിരുന്നു രോഹിതിന്‍റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *