സ്കൂൾ ഭക്ഷണത്തിൽ ചത്ത പാമ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
പട്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ പാമ്പ് വീണ ഉച്ചഭക്ഷണം നൽകിയതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ അരിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയ്യാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്. ഏപ്രിൽ 26-നാണ് സംഭവം.food
ചത്ത പാമ്പിനെ കണ്ടതിനെ തുടർന്ന് കുട്ടികൾ ഭക്ഷണം വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാനാണ് എൻഎച്ച്ആർസി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.