തമന്നയുടെ വരവിൽ തലവര മാറിയ മൈസൂര്‍ സാന്‍ഡൽ; കുതിച്ചുയര്‍ന്ന് സോപ്പ് വിൽപന, മേയ് മാസത്തിലെ വിറ്റുവരവ് 186 കോടി
ബംഗളൂരു: നടി തമന്ന ഭാട്ടിയയുടെ വരവോടെ മൈസൂര്‍ സാൻഡൽ സോപ്പിന്‍റെ തലവര തെളിഞ്ഞിരിക്കുകയാണ്. സോപ്പിന്‍റെ 108 വര്‍ഷത്തിന്‍റെ ചരിത്രത്തിനിടയിൽ ആദ്യമായി 186 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവാണ് കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ചത്. സോപ്പിന്‍റെ നിര്‍മാതാക്കളായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) തമന്നയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതിന് പിന്നാലെയാണ് മൈസൂര്‍ സാൻഡൽ വീണ്ടും വിപണി കീഴടക്കിയത്.May
മേയ് മാസത്തിൽ കമ്പനി 151.5 കോടി രൂപയുടെ വിൽപന ലക്ഷ്യം വെച്ചിരുന്നുവെന്നും എന്നാൽ പ്രതീക്ഷകളെ മറികടന്ന് 35 കോടി രൂപ വിൽപന നടത്തിയെന്നും ലക്ഷ്യത്തിന്‍റെ 125% കൈവരിക്കുകയും 15% വളർച്ച രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യവസായ മന്ത്രി എം ബി പാട്ടീൽ അറിയിച്ചു. മൊത്തം വിറ്റുവരവിൽ 1.81 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. വാർഷിക കയറ്റുമതി വരുമാനം 150 കോടി രൂപയായി ഉയർത്തുകയാണ് കെഎസ്‌ഡിഎല്ലിന്‍റെ ലക്ഷ്യം. മൈസൂര്‍ സാന്‍ഡല്‍ സോപ്പ്, ഷവര്‍ ജെല്‍സ്, ചന്ദനത്തിരികള്‍ 45 ഉത്പന്നങ്ങള്‍ കെഎസ്ഡിഎലിനുണ്ട്.
കമ്പനിയുടെ ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വിറ്റുവരവ് 178 കോടി രൂപയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇത് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 85 കോടിയുടെ വിൽപന നടന്നിട്ടുണ്ട്. കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലുമായി 100 കോടിയുടെ വിൽപനയും. കഴിഞ്ഞ മേയ് 22നാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 6.20 കോടി രൂപക്കാണ് നടിയുമായി കരാറൊപ്പിട്ടത്. രശ്മിക മന്ദാനയെപ്പോലുള്ള കന്നഡ നടിമാര്‍ ഉണ്ടായിട്ട് എന്തുകൊണ്ടാണ് തമന്നയെ തെരഞ്ഞെടുത്തത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.
ദേശീയതലത്തില്‍ അറിയപ്പെടുന്ന നിരവധി സെലിബ്രിറ്റികളെ എല്ലാം സസൂഷ്മം വിലയിരുത്തിയതിന് ശേഷമാണ് തമന്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്ഡിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവരെല്ലാം കെഎസ്‍ഡിഎല്ലിന്‍റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലുടനീളം ആരാധകരുള്ളതിനാലാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡറായി പരിഗണിച്ചത്. കൂടാതെ ഏകദേശം 30 മില്യണ്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയിയില്‍ തമന്നക്കുണ്ടെന്നും ഈ കാരണങ്ങള്‍ വിലയിരുത്തിയാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി നടിയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‍ഡിഎൽ അറിയിച്ചിരുന്നു.