ആറന്മുള വിവാദ ഭൂമിയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി; സ്വകാര്യ കമ്പനിക്ക് ഐടി വകുപ്പിന്റെ പിന്തുണ
പത്തനംതിട്ട: ആറന്മുള വിമാനത്താവള വിവാദ ഭൂമിയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി സ്ഥാപിക്കാൻ സ്വകാര്യ കമ്പനിക്ക് ഐടി വകുപ്പിന്റെ പിന്തുണ. പദ്ധതിയുമായി സഹകരിക്കാൻ ഐടി വകുപ്പിന് കീഴിലുള്ള KSITIL തീരുമാനിച്ചിരുന്നതായി രേഖ പുറത്തുവന്നു. KSITIL ന് സ്വകാര്യ കമ്പനി അഞ്ച് ശതമാനം വിയർപ്പ് ഓഹരിയും നോമിനി ഡയറക്ടർ ബോർഡ് സ്ഥാനവും വാഗ്ദാനം ചെയ്തു.Electronic
ഐടി വകുപ്പിന് കീഴിലുള്ള KSITIL ന്റെ 66 ാം ബോർഡ് യോഗമാണ് ToFL ൻ്റെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മൂന്നു പ്രമേയങ്ങളും പാസാക്കി. ആദ്യ പ്രമേയം പദ്ധതിയുമായി സഹകരിക്കാം എന്നതാണ്. ToFL വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്ത പ്രശ്നം പരിഹരിക്കണമെന്നും വിയർപ്പ് ഓഹരി ഇഷ്യൂ ചെയ്യുന്നതിൽ വ്യക്തത വേണമെന്നും ആവശ്യപ്പെടുന്നതാണ് മറ്റു രണ്ടു പ്രമേയങ്ങൾ.
ഇത്തരത്തിൽ 5 ശതമാനം വിയർപ്പ് ഓഹരി KSITIL ന് നൽകുന്നതിന് കമ്പനിയും ചില നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു. സർക്കാരിൻറെ നോഡൽ ഏജൻസി KSITIL ആയിരിക്കണം, പദ്ധതി പ്രദേശം ടൗൺഷിപ്പ് ആയി പ്രഖ്യാപിക്കണം, ഏകജാലക ക്ലിയറൻസ് ബോർഡ് സ്ഥാപിക്കണം, പദ്ധതിയെ തിരുവനന്തപുരം ടെക്നോപാർക്ക് കോബ്രാൻഡ്ചെയ്യണമെന്നുമായിരുന്നു കമ്പനി ആവശ്യങ്ങൾ. സർക്കാർ അംഗീകാരങ്ങളെല്ലാം KSITIL നെ ഉപയോഗിച്ച് നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചത്. നെൽവയലും തണ്ണീർ തടവും നികത്തുന്നത് എതിർക്കുമെന്ന് കൃഷി മന്ത്രി ഇന്നും ആവർത്തിച്ചു.