ശിവൻകുട്ടിയുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തിയില്ല; സംവാദത്തിനോ തർക്കത്തിനോ ഇല്ലെന്ന് സതീശൻ



തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി തനിക്കില്ലെന്നും അത് കൊണ്ട് അദ്ദേഹവുമായി സംവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം സംസ്‌കാര സമ്പന്നനും നിലവാരമുള്ള ആളുമാണ്. തനിക്ക് അതെല്ലാം കുറവാണ്.

താന്‍ ഏറ്റുമുട്ടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഞാന്‍ ഏറ്റുമുട്ടലിനില്ല. എല്ലാം കേരത്തിലെ ജനങ്ങള്‍ക്ക് അറിയാം. 25 വര്‍മായി പറവൂരില്‍ എം.എല്‍.എയായിരിക്കുന്ന എന്നെ നേമത്തേക്ക് മത്സരിക്കാന്‍ വെല്ലുവിളിക്കുന്നതിലൂടെ ഞാന്‍ അതിന് മറുപടി പറയുമെന്നും അത് കുറെ ദിവസം ആഘോഷിക്കുന്നതിലൂടെ കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്നുമാണ് ചിലര്‍ കരുതുന്നത്.

ഇത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് ഞാന്‍ കരുതുന്നില്ല. എ.കെ.ജി സെന്ററിലും മന്ത്രിയുടെ വീട്ടിലും ഇരുന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്ന സി.പി.എം നേതാക്കളുടെ ബുദ്ധിയില്‍ ഞാന്‍ വീഴില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

സ്പ്രിൻക്ലർ കേസ് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും ഒരു കുഴപ്പവും ഇല്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ഓടിക്കളഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷം പറഞ്ഞാല്‍ ഇട്ടിട്ട് ഓടുന്ന ധൈര്യം മാത്രമെ സർക്കാരിനുള്ളോ. താൻ അങ്ങനെ കരുതുന്നില്ല.

ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യേണ്ട ഏജന്‍സിയല്ല സ്പ്രിൻക്ലർ. ഇട്ടിട്ട് പോയ പദ്ധതിയെ കുറിച്ച് കോടതിക്ക് എന്ത് പറയാന്‍ പറ്റും. കോടതികളില്‍ അനുകൂലമായും പ്രതികൂലമായും നടപടികള്‍ ഉണ്ടാകും. കോടതി നടപടി എടുത്തത് കൊണ്ടാണ് അയ്യപ്പന്റെ സ്വര്‍ണം കട്ട മൂന്ന് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത്. അതിനെപ്പറ്റി ഒന്നും പറയാനില്ലേ എന്നും വി.ഡി. സതീശൻ പറഞ്ഞു.