60ലേറെ രാജ്യങ്ങൾ താണ്ടി മലയോരത്തിന്റെ കപ്പലോട്ടക്കാരൻ

സിറാജുൽ മുനീർ
കാളികാവ്: കടലിന്റെ ഓളപ്പരപ്പുകളിലൂടെ 17 വർഷമായി കപ്പലോടിച്ച് മറൈൻ സർവിസിൽ നാടിന് അഭിമാനമാവുകയാണ് സിറാജുൽ മുനീർ. ജർമനിയിലെ ബർണാൾഡ് ഷൂൾട്ടോ എന്ന കമ്പനിയിൽ മൂന്ന് വർഷമായി ക്യാപ്റ്റൻ പദവിയിൽ ജോലി ചെയ്യുന്ന സിറാജുൽ മുനീർ ഇതിനകം അറുപതിലേറെ രാജ്യങ്ങളിലേക്കാണ് കപ്പലോടിച്ചത്. കാളികാവ് ചെങ്കോട്ടിലെ പെവുന്തറ വീരാൻകുട്ടി-ഫാത്തിമ ദമ്പതികളുടെ മകനായ സിറാജുൽ മുനീറിന് കടൽ എന്നും വിസ്മയങ്ങളുടെ സ്വപ്നലോകമായിരുന്നു. പ്ലസ്ടു പഠനശേഷം പുണെയിയിൽ ബി.എസ്.സി നോട്ടിക്കൽ സയൻസ് കോഴ്സിന് ചേർന്ന സിറാജ് വൈകാതെ മറൈൻ സർവിസിലെത്തി. സെക്കന്റ് ഓഫിസർ, തേർഡ് ഓഫിസർ, ചീഫ് ഓഫിസർ, ക്യാപ്റ്റൻ എന്നിങ്ങനെയായിരുന്നു സിറാജിന്റെ സർവിസ് കരിയർ. മൂന്ന് വർഷമായി ക്യാപ്റ്റൻ പദവിയിലാണ്.
പസഫിക്കിന്റെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ച് വഴിയുമെല്ലാം ഏറെ തവണ കപ്പലോടിച്ച അനുഭവങ്ങൾ ശരിക്കും വിസ്മയിപ്പിക്കുന്നതാണെന്ന് സിറാജുൽ മുനീർ പറയുന്നു. അതേസമയം, സോമാലിയൻ തീരങ്ങളിൽ നിന്നടക്കമുള്ള കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തിയുള്ള കപ്പലോട്ടം ഏറെ സാഹസികത നിറഞ്ഞ പ്രഫഷനാണെന്നും അദ്ദേഹം പറയുന്നു. ഭാര്യ നിഷാനക്കും രണ്ട് മക്കൾക്കുമൊപ്പം കുടുംബസമേതം നാട്ടിൽ അവധി ആഘോഷിക്കുകയാണ് സിറാജുൽ മുനീർ.
