ചെണ്ടുമല്ലി വിരിയിക്കാൻ പൊന്നാനി നഗരസഭ പൂപ്പാടം ഒരുക്കുന്നു

പൊന്നാനി: ഓണ പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾ കാത്തിരിക്കേണ്ട. ഇനി സ്വന്തം നാട്ടിലെ പൂക്കൾകൊണ്ട് പൂക്കളമിടാം. ഓണ പൂവിപണിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായാണ് വിവിധ വാർഡുകളിൽ പൂകൃഷിക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ചത്.
നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ആത്മാർഥമായ അധ്വാനമാണ് പദ്ധതിക്ക് പിന്നിൽ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 2026-27ൽ ഉൾപ്പെടുത്തി ‘പൂപ്പാടം’ പേരിൽ ഓണത്തിന് വിളവെടുക്കുന്ന രീതിയിലാണ് പൂകൃഷി ആരംഭിച്ചിട്ടുള്ളത്. ചെണ്ടുമല്ലി, ജമന്തി എന്നിവയാണ് ആദ്യഘട്ടത്തിൽ നഗരസഭ പൂപ്പാടത്തിൽ നട്ടു വളർത്തുന്നത് നഗരസഭ തല നടീൽ ഉത്സവം ഈശ്വരമംഗലം ശ്മാശനത്തിന് സമീപം ചെയർപേഴ്സൻ സി.വി. സുധ ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന, കൗൺസിലർമാരായ ഷബനി, ഉമൈബ മണികണ്ഠൻ, ഷീബ എന്നിവർ ആശംസകളർപ്പിച്ചു. തൊഴിലുറപ്പ് എ.ഇ. നിഖിൽ സ്വാഗതവും വസന്ത നന്ദിയും പറഞ്ഞു.
