ദേശീയപാത സർവീസ് റോഡിൽ തെന്നിവീണ ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
പയ്യോളി: ദേശീയപാതയിൽ നന്തി ഇരുപതാം മൈൽസിന് സമീപം ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് മക്കാൻ താഴത്ത് വീട്ടിൽ ഹാഫിസ് താജുദ്ദീനാണ് (22) മരണപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം നടന്നത്.
ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കവേ വീതി കുറഞ്ഞ സർവീസ് റോഡിൽനിന്നും തെന്നിവീണ ഹാഫിസ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് പുറകിലുള്ള ടോറസ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. കരാറുകാരായ വഗാഡ് കമ്പനിയുടേതാണ് അപകടം വരുത്തിയ ലോറി. താജുദ്ദീനെ ഉടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വിദ്യാർഥിയും കെ.എസ്.യു പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റും എം.എസ്.എം പ്രവർത്തകനുമാണ് മരണപ്പെട്ട ഹാഫിസ്. പിതാവ്: താജുദ്ദീന്. മാതാവ്: ഷംസാദ് ബീഗം. സഹോദരങ്ങള്‍: ഹാഫില്‍ താജുദ്ദീന്, ഹാഫിദ.
