വനിതകൾക്കുള്ള സൗജന്യ യാത്ര കെ.എസ്.ആർ.ടി.സിയെ കൂടുതൽ തകർക്കാൻ -ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിൽ വനിതകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി. തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന കെ.എസ്.ആർ.ടി.സിയെ കൂടുതല്‍ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പാർട്ടി ആരോപിച്ചു. പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ കോണ്‍ഗ്രസുകാര്‍ തന്നെ തള്ളിക്കളയുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്താന്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം പരിപാടിയാണെന്നും ഇത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും ഹിമാചല്‍പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും കേരളത്തില്‍ പ്രഖ്യാപിച്ചതിന് സമാനമായ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പിക്കും എൻ.ഡി.എക്കുമെതിരെ കേരളത്തിൽ കോണ്‍ഗ്രസ്-സി.പി.എം സഖ്യം രൂപപ്പെട്ടതായും കൃഷ്ണദാസ് ആരോപിച്ചു.
