ഇടതുപക്ഷത്തുനിന്ന് രക്ഷപ്പെട്ട് മുസ് ലിം ലീഗിൽ എത്തിയപ്പോൾ സ്വർഗം കിട്ടിയപോലെ -കാരാട്ട് റസാഖ്
കോഴിക്കോട്: ഇടതുപക്ഷത്തുനിന്ന് രക്ഷപ്പെട്ട് മുസ് ലിം ലീഗിൽ വീണ്ടും അംഗത്വം ലഭിച്ചപ്പോൾ സ്വർഗം കിട്ടിയപോലെയെന്ന് കാരാട്ട് റസാഖ്. മുസ് ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായാണ് കാരാട്ട് റസാഖ് രംഗത്തെത്തിയത്.
10 വർഷവും 10 ദിവസവും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. ഇപ്പോൾ നരകത്തില്‍നിന്നും രക്ഷപ്പെട്ടു. 51 വെട്ട് വെട്ടുമെന്ന് അറിയാം എന്നാൽ, ആ വെട്ടിൽ ലീഗുകാരും കോൺഗ്രസുകാരും ചേർന്ന് തന്നെ ഉയർത്തെഴുന്നേൽപ്പിക്കും. എന്നെ പേടിപ്പിക്കാൻ നോക്കണ്ട. കൊണ്ടും കൊടുത്തും വളർന്നവനാണ് ഞാൻ. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
നരകത്തിൽനിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണ്. കൊടുവള്ളിയിൽ ഇനിയൊരു സ്വതന്ത്രരും ഉണ്ടാവരുത്. വർഗീയതക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇടതുപക്ഷത്തിന് മതനിരപേക്ഷത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. 2016ൽ എന്നെയും പിടിച്ചു കൊണ്ടുപോയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. കള്ളവും ചതിയും അഴിമതിയുമാണ് ഇടതുപക്ഷം നടത്തുന്നത്. തന്റെ പദ്ധതികൾക്ക് തുരങ്കം വെച്ചുവെന്നും 2016 ലെ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊടുവള്ളിയുടെ വികസനം മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹിം അട്ടിമറിച്ചു. വികസനം അട്ടിമറിച്ചതുകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
സി.പി.എം സഹയാത്രികനായിരുന്ന താൻ വലിയ അവഗണനയാണ് നേരിട്ടത്. സി.പി.എം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങളോക്കെ മാറിപോയി. ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എം.എൽ.എമാർക്കും മുൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും പോലും നിലനിൽപില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർക്ക് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പാണക്കാട്ട് എത്തിയാണ് കാരാട്ട് റസാഖ് അംഗത്വം സ്വീകരിച്ചത്. സന്തോഷപൂർവമാണ് അദ്ദേഹത്തിന് അംഗത്വം നൽകിയതെന്നും ഒരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം, റസാഖിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാകും. ആ പ്രതീക്ഷക്കുന്നത് പാർട്ടിയിൽനിന്നുണ്ടായില്ല. അതായിരിക്കും കാരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സി.പി.എമ്മുമായി അകൽച്ചയിലായിരുന്നു റസാഖ്. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എം.എൽ.എയായിരുന്നു. 21ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു.
