ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും



കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും പരിഗണിക്കും. അതിജീവിതയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്‍റെ വാദം.

രഞ്‌ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. നേരത്തെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ രഞ്ജിത്ത് സഹകരിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

യുവനടിയുടെ പരാതിയെത്തുടർന്ന് മാർച്ച് 31ന് അർധരാത്രിയോടെ തൊടുപുഴക്കടുത്തുള്ള മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ച രഞ്‌ജിത്തിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്ന അഭിഭാഷകൻ പറഞ്ഞതിനെത്തുടർന്ന് സംസ്ഥാനം വിട്ടുപോകാനായിരുന്നു സംവിധായകന്റെ പദ്ധതി. ഇതിനായി കോട്ടയം വഴി തൊടുപുഴയിലേക്ക് പോയ രഞ്‌ജിത്ത്‌ സ്വന്തം വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലാണ് രക്ഷപെടാൻ ശ്രമിച്ചത്.

ഇടുക്കി എസ്.പിയുടെ നിർദേശ പ്രകാരം കസ്റ്റഡിയിലെടുത്ത രഞ്‌ജിത്തിനെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്‌ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

റിമാൻഡിൽ വിട്ട ശേഷവും രഞ്‌ജിത്തിന്റെ അഭിഭാഷകൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷനും പൊലീസും അതിനെ എതിർത്തു. രഞ്‌ജിത്തിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധിനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദംകേട്ട കോടതി രഞ്ജിത്തിനെ ജയിലേക്ക് അയക്കുകയായിരുന്നു. നിലവിൽ കാക്കനാടുള്ള സബ് ജയിലിലാണ് രഞ്‌ജിത്ത്.