മഴയിൽ കുതിർന്ന് വയ്ക്കോൽ പാടം

ചങ്ങരംകുളം: കൊയ്ത്തു കഴിഞ്ഞ കോൾപാടങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുതിർന്നത് മേഖലയിലെ കർഷകരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. കൊയ്ത്തു കഴിഞ്ഞ് വയ്ക്കോൽ കെട്ടൽ പൂർത്തിയായ രാത്രിയിൽ വേനൽ മഴ കനത്തപ്പോൾ മുഴുവൻ വൈക്കോലും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഏക്കറിന് നാലായിരം രൂപ മുതൽ ലഭിക്കുന്ന വയ്ക്കോൽ ഇതോടെ കണ്ണീർപാടമായി.
കൂടാതെ കെട്ടുകൂലിയും കൂടി വന്നതോടെ ഇരുട്ടടിയായി. കഴിഞ്ഞ ദിവസങ്ങളിൽ കോൾ പാടങ്ങളിൽ രാപ്പകലില്ലാതെ കൊയ്ത്തു നടത്തിയാണ് കുറെ ഭാഗങ്ങളിൽ നെല്ല് കൊയ്തെടുത്തത്. ഇടവിട്ട് പെയ്യുന്ന മഴയിൽ നഷ്ടമില്ലാതെ കൊയ്തെടുക്കാൻ കർഷകരുടെ നെട്ടോട്ടമായിരുന്നു.ചെറുവല്ലൂർ തെക്കേ കെട്ട് കോൾ പടവുകളിലും സമീപത്തെ കോൾ പാടങ്ങളിലുമാണ് ഈ ദുർഗതി വന്നത്.
ഈ വർഷത്തെ പുഞ്ചകൃഷിക്ക് കുഴപ്പമില്ലാത്ത വിളവ് ലഭിച്ചപ്പോൾ വേനൽമഴയാണ് വിനയായത്. വയ്ക്കോൽ ക്ഷാമം ഉണ്ടായിട്ടും ഏറെ വില ലഭിക്കേണ്ട അവസരത്തിൽ ആർക്കും വേണ്ടാതെ കോൾ പാടങ്ങളിൽ വെറുതെ കിടക്കുകയാണ് നനഞ്ഞ വയ്ക്കോൽ കെട്ടുകൾ.
