കൊണ്ടോട്ടിയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ച് വന്‍ നാശം

കൊണ്ടോട്ടി: വെള്ളിയാഴ്ച അർധരാത്രി കൊണ്ടോട്ടി നഗരത്തോടുചേര്‍ന്ന് അരീക്കോട് റോഡില്‍ ചുങ്കത്തെ വ്യാപാര സമുച്ചയത്തിന് തീപിടിച്ച് വന്‍ നാശം. മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. രാത്രി 11.30ാടെ മൂന്ന് നില കെട്ടിടത്തില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നിരക്ഷ സേനയെ വിവരമറിയിച്ച് പ്രാഥമിക രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം-കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ യൂനിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ ആധുനിക ഫയര്‍ യൂനിറ്റുമെത്തിയാണ് തീയണച്ചത്. ഇതിനിടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറിയില്‍ കുടുങ്ങിയ താമസക്കാരൻ എടപ്പാള്‍ സ്വദേശി അബ്ദുല്‍ റഷീദിനേയും അഗ്നിരക്ഷാസേനാംഗങ്ങള്‍ അതിസാഹസികമായി രക്ഷിച്ചു. ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന സ്ഥാപനത്തിലുണ്ടായ നഷ്ടം കണക്കാക്കി വരികയാണ്.
മൊബൈല്‍ ആക്‌സസറീസ് സൂക്ഷിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ താഴെ നിലയിലാണ് തീ പടര്‍ന്നത്. കൊണ്ടോട്ടി പുല്ലഞ്ചേരി സ്വദേശി പള്ളിയാളില്‍ ജയ്‌സല്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പറമ്പില്‍പീടിക സ്വദേശി റഹ്‌മത്തുല്ലയടക്കം ആറ് പേര്‍ ചേര്‍ന്നാണ് മൊബൈല്‍ ആക്‌സസറീസ് സ്ഥാപനം നടത്തുന്നത്. വിവരമറിഞ്ഞ് മലപ്പുറത്തുനിന്നെത്തിയ രണ്ട് ഫയര്‍ യൂനിറ്റുകള്‍ ആദ്യം രക്ഷ ദൗത്യത്തിലേര്‍പ്പെട്ടു. വന്‍ അഗ്നിബാധയായതിനാല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലുണ്ടായിരുന്ന ഫയര്‍ യൂനിറ്റും മഞ്ചേരി, തിരുവാലി, മീഞ്ചന്ത, മാവൂര്‍ നിലയങ്ങളില്‍നിന്ന് ഓരോ ഫയര്‍ യൂനിറ്റുകളും സംഭവ സ്ഥലത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ഫയര്‍ എന്‍ജിനും എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
ആറര മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് 40ാളം അഗ്നിരക്ഷ സേനാംഗങ്ങള്‍ തീ പൂര്‍ണമായും അണച്ചത്. കൊണ്ടോട്ടി പൊലീസും നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും, ആപത് മിത്ര അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളായി. മലപ്പുറം സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. അബ്ദുല്‍ സലിം, താനൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം. രാജേന്ദ്രനാഥ്, മലപ്പുറം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഡി.ബി. സഞ്ജയന്‍ എന്നിവര്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.
ആളിപ്പടരുന്ന തീയില്‍നിന്ന് ആശ്വാസകരങ്ങളിലേറി, റഷീദിന് പുതുജീവന്‍
കൊണ്ടോട്ടി: ചുറ്റുമെരിയുന്ന തീ നാളങ്ങള്‍ക്കിടയില്‍ പകച്ച എടപ്പാള്‍ സ്വദേശി അബ്ദുല്‍ റഷീദ് (64) അഗ്നിരക്ഷ സേനയുടെ കരങ്ങളിലേറി പുതുജീവൻ. റഷീദ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് രക്ഷാദൗത്യത്തില്‍ സജീവമായി നിന്ന നാട്ടുകാര്‍ കൈയടികളോടെ എതിരേറ്റു. കൊണ്ടോട്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റഷീദ് വെള്ളിയാഴ്ച രാത്രി വാടക മുറിയില്‍ ഉറങ്ങാന്‍ കിടന്നശേഷമായിരുന്നു കെട്ടിടത്തിലെ അഗ്നിബാധ.
കെട്ടിടത്തിലകപ്പെട്ട റഷീദിനെ അഗ്നിരക്ഷ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു
താമസിക്കുന്ന മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ കെട്ടിടത്തില്‍ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. അവിടെയെല്ലാം തീ പടര്‍ന്നതോടെ മുറിയില്‍ കുടുങ്ങിയ റഷീദ് ജനലിലൂടെ തന്റെ ഫോണിലെ വെളിച്ചമടിച്ചാണ് താന്‍ കുടുങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചത്. അതിവേഗം തീ പടര്‍ന്നുകൊണ്ടിരുന്ന കൈട്ടിടത്തില് നിന്ന് പുറത്തേക്ക് കൈനീട്ടി സഹായം തേടുന്ന റഷീദിനെ നിസ്സഹായരായി നോക്കി നില്‍ക്കാനേ നാട്ടുകാര്‍ക്ക് കഴിഞ്ഞുള്ളൂ. മലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെ നാട്ടുകാര്‍ കാര്യം ധരിപ്പിച്ചതോടെ റഷീദിന്റെ രക്ഷക്കുള്ള വഴിയൊരുങ്ങി. സേനാംഗങ്ങള്‍ കെട്ടിടത്തിന്റെ മറുവശത്ത് ലാഡര്‍ ഘടിപ്പിച്ച് മുകളിലേക്ക് കയറി മുറിയുടെ ജനലഴികള്‍ മുറിച്ചു മാറ്റുകയായിരുന്നു. തീയും പുകയും നിറഞ്ഞ മുറിയില്‍ ഒറ്റപ്പെട്ട് തളര്‍ന്ന റഷീദിനെ സേനാംഗങ്ങളെടുത്ത് സാഹസികമായി ലാഡറിലുടെ താഴെയെത്തിച്ചു. പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായത് രക്ഷയായി.
