മെസ്സി തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ കേസന്വേഷിക്കുന്ന എസ്.ഐ.ടി ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞദിവസം റിപ്പോർട്ടർ ടി.വി ഓഫിസിൽനിന്ന് പിടിച്ചെടുത്ത രേഖകളുൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടപടികളിലേക്ക് എസ്.ഐ.ടി കടക്കുക.
മെസ്സിയെ കൊണ്ടുവരുന്ന വിഷയത്തിൽ കായിക വകുപ്പിനെ നോക്കുകുത്തിയാക്കി അന്നത്തെ മന്ത്രി അബ്ദുറഹ്മാൻ അമിത ഇടപെടൽ നടത്തിയതായി സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്‍റെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ കണ്ടെത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളുമുൾപ്പെടെ പിടിച്ചെടുത്തെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുന്ന നിലയിൽ അന്വേഷണം മാറുമെന്ന സൂചനയും അവർ നൽകുന്നു. ചാനലിനെ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു.
