ക്രിസ്റ്റ്യാനോയുടെ സഹോദരി കേരളത്തിൽ; താരത്തോടുള്ള മലയാളികളുടെ സ്നേഹവും ആരാധനയും പങ്കുവെച്ച് മുഖ്യമന്ത്രി -വിഡിയോ

കോഴിക്കോട്: പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും സി.ആർ 7 ബ്രാൻഡ് ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി.
ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഷോറൂമിലെ സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് അവർ കോഴിക്കോട്ടെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ എൽമ അവൈറോയുമായി കൂടിക്കാഴ്ച നടത്തി. വളരെ ഹൃദ്യമായി സംസാരിച്ച കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറയുന്നത് വിഡിയോയിൽ കേൾക്കാനാകും. മുഖ്യമന്ത്രിക്കൊപ്പം നിന്ന് അവർ ഫോട്ടോയെടുക്കുന്നതും കാണാനാകും.
വി.ഡി. സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ എവൈറോ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എൽമയെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ പ്രതിനിധികൾ ചേർന്നാണ് സ്വീകരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം. സി.ആർ 7 ബ്രാൻഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് എൽമ അവൈറോ. കേരളത്തിലെത്തിയതോടെ അവരുടെ സന്ദർശനം സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.
