തുടർച്ചയായ അഞ്ചാം തോൽവി; താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ചെൽസി പരിശീലകൻ ലിയാം റോസെനിയർ

ലണ്ടൻ: ബ്രൈറ്റണെതിരായ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ദയനീയ തോൽവിക്ക് പിന്നാലെ സ്വന്തം താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ചെൽസി പരിശീലകൻ ലിയാം റോസെനിയർ. ടീമിന്റെ പ്രകടനം അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ് ചെൽസി വഴങ്ങിയത്.
114 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഗോളൊന്നും നേടാനാവാതെ ചെൽസി തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്. ഇതോടെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തുലാസിലായി. “എനിക്ക് ഇനി ഇവരെ പ്രതിരോധിക്കാനാവില്ല. പ്രൊഫഷണലിസത്തിന്റെ കണിക പോലും മൈതാനത്ത് കണ്ടില്ല. ചില കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണ്,” റോസെനിയർ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് താൻ പിന്മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിൽ നാല് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ ഏഴ് പോയിന്റ് പിന്നിലാണ് ചെൽസി ഇപ്പോൾ.
