അതിവേഗ സ്വപ്നങ്ങളിലേക്ക് അതീഖയുടെ കാറോട്ടം

റോം: അതികായർ വാഴുന്ന കാറോട്ടത്തിന്റെ രാജവീഥിയിൽ അതിവേഗം വളയം പിടിച്ചുകയറി കശ്മീരി പെൺകൊടി. ആദ്യമായാണ് ഒരു ഇന്ത്യൻ പെൺകൊടി കാറോട്ടത്തിലെ അതിമിടുക്കർക്ക് മാത്രം ലഭിക്കുന്ന എഫ്-1 അക്കാദമി സ്പോൺസർഷിപ്പിൽ ഇറങ്ങുന്നത്. ഇളമുറപ്രായത്തിൽ വമ്പൻ സ്വപ്നങ്ങളുമായി യൂറോപിലെ കാർട്ടിങ് മത്സര വേദികളിലാണ് 11കാരി അതീഖ മീർ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഫ്രാൻസിയകോർട്ടയിൽ നടന്ന ഡബ്ല്യു.എസ്.കെ ഫൈനൽ കപ്പിന്റെ ആദ്യ റൗണ്ടിൽ ആദ്യ നാലിലെത്തിയ ഇന്ത്യക്കാരി ഉടനീളം മിന്നും പ്രകടനവുമായി നിറഞ്ഞുനിന്നു. 12-14 പ്രായക്കാരുടെ വിഭാഗത്തിലാണ് അതീഖ വളയം പിടിച്ചത്. പ്രി ഫൈനലിൽ ഒമ്പതാമെത്തി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തെങ്കിലും അതീഖ ഓടിച്ച വാഹനം ഇടിച്ചത് വില്ലനായി.
വരുംദിവസം സ്പെയിനിൽ നടക്കുന്ന ചാമ്പ്യൻസ് ഓഫ് ഫ്യൂച്ചർ അക്കാദമി മത്സരത്തിന്റെ നാലാം റൗണ്ടിലും അവൾ മികവു തെളിയിക്കാനിറങ്ങും. രാജ്യത്തെ പ്രഥമ കാർട്ടിങ് ചാമ്പ്യനായിരുന്ന ആസിഫ് മിറിന്റെ മകളാണ് അതീഖ. നിലവിൽ ദുബൈയിലാണ് ഇവർ താമസം.
