യുപിയില്‍ പള്ളി പൊളിച്ചുമാറ്റി; ഇഖ്റ ഹസന് എംപിയെ വീട്ടുതടങ്കലിലാക്കി

ലഖ്നൗ: യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ, 70 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചുനീക്കി. വന്‍ പൊലീസ് സന്നാഹവുമായെത്തിയാണ് ഇന്ന് അതിരാവിലെ പള്ളി പൊളിച്ചത്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി സമാജ് വാദി പാര്‍ട്ടി ലോക്സഭാ എംപി ഇഖ്റ ഹസനെ കൈരാനയിലെ വീട്ടില്‍ പൊലീസ് വീട്ടുതടങ്കലിലാക്കി. പ്രതിഷേധം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വീട്ടുതടങ്കലെന്നാണ് റിപ്പോര്‍ട്ട്.
സഹാറന്‍പൂര്‍ കലക്ടറേറ്റ് ഓഫീസ് വളപ്പില്‍ സ്ഥിതിചെയ്തിരുന്ന പള്ളിയാണ് പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ചതാണ് പള്ളിയെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം പൊളിക്കല്‍ നടപടിയിലേക്ക് കടന്നത്. പള്ളി നിര്‍മാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയില്‍ വിധിച്ചിരുന്നു. പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി കമ്മിറ്റി നല്കിയ അപ്പീല്‍ ഇന്നലെ ജില്ലാ ജഡ്ജി തള്ളി. പിന്നാലെയാണ് അടുത്ത ദിവസം അതിരാവിലെ അഞ്ച് മണിക്ക് തന്നെ പള്ളി പൊളിച്ചിരിക്കുന്നത്.
പ്രതിഷേധം ഒഴിവാക്കുന്നതിനായി പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കല്‍ നടപടിയെന്ന് സഹാറന്‍പൂര്‍ ഡിഐജി അഭിഷേക് സിങ് പറഞ്ഞു.
അതേസമയം, പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി സമാജ് വാദി പാര്‍ട്ടി ലോക്സഭാ എംപി ഇഖ്റ ഹസനെ കൈറാനയിലെ വീട്ടില്‍ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സഹാറന്‍പൂരിലേക്ക് പോകുന്നത് തടയുന്നതിനായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്
തന്നെ വീട്ടുതടങ്കലിലാക്കിയെന്നും സഹാറന്‍പൂരിലെ പള്ളി പൊളിച്ച് നീക്കല്‍ തടയാന്‍ പുറപ്പെട്ടപ്പോഴാണ് പൊലീസിന്റെ നടപടിയെന്നും ഇഖ്റ ഹസന് എംപി പറഞ്ഞു. തന്നെ തടഞ്ഞതുകൊണ്ട് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കുറ്റകരമായോ എന്നും അവർ ചോദിച്ചു.
