വയോജനങ്ങളുടെ സംരക്ഷണത്തിനായി ‘സായന്തനം’ പദ്ധതി നടപ്പിലാക്കും; മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: പൊതു സമൂഹത്തിൽ ഒറ്റപ്പെടലും അവഗണനയും മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളെ കണ്ടെത്തി സംരക്ഷിക്കാനും ചേർത്തു നിർത്തുവാനും ‘സായന്തനം’ പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. നാഷണൽ സർവ്വീസ് സ്കീം വഴിയാകും പദ്ധതി നടപ്പിലാക്കുക. 2026-2027ലെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഉപദേശക സമിതി യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

സ്വിറ്റ്സർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കോളജുകളിൽ നടപ്പാക്കുന്ന മാതൃകയിൽ വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്ക് കോഴ്‌സുകളിലും ജോലികളിലും വെയ്റ്റേജ് ലഭ്യമാക്കുന്ന വിധത്തിൽ കേരളത്തിലെ കോളജ് വിദ്യാർഥികളെ ‘ടൈം ബാങ്ക്’ പദ്ധതിയിലേക്ക് ആകർഷിക്കും. ഇതിന്റെ ഭാഗമായി എൻ.എസ്.എസ് സപ്തദിന ക്യാമ്പുകളിലെ ഫീൽഡ് സ്റ്റഡിയിൽ വയോജനങ്ങളുമായി സംവദിച്ചും പ്രശ്നങ്ങൾ പഠിച്ചും വിദ്യാർഥികൾ റിപ്പോർട്ട് തയാറാക്കും. വിദഗ്ധരുടെ പരിശീലനത്തോടെ ആരംഭിക്കുന്ന ഈ പ്രവർത്തനം പിന്നീട് എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സേവന സമയം കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക ‘ടൈം ബാങ്ക്’ ആപ്പും ഇതിനായി സജ്ജമാക്കും.

വയോജനങ്ങൾക്കായി പുതിയ വകുപ്പ് നിലവിൽ വരുന്ന സമയത്ത് പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും മന്ത്രി റോജി എം. ജോൺ ചൂണ്ടിക്കാട്ടി.

ഗ്രേസ് മാർക്ക് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സെല്ലുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സബ് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ.ടി.ഐ ട്രെയിനിങ് ലഭിക്കാത്ത പ്രോഗ്രാം ഓഫീസർമാർക്ക് ട്രെയിനിങ് നൽകുന്നതിന് സംസ്ഥാന ഫണ്ട് ലഭ്യമാക്കും. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ നിയമനം ത്വരിതപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓരോ സെല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വോളന്റിയർമാരെ ഉൾപ്പെടുത്തി ‘സ്റ്റേറ്റ് പാർലമെന്റ്’ മുഖ്യമന്ത്രിയുമായി സംവാദപരിപാടി സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്,​ ഡോ. സിസാ തോമസ്, ഡോ. ജയപ്രകാശ് പി, വൈ.എം. യുപ്പിൻ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. മനു വി, ഡോ. ഉമാ ജ്യോതി വി., നിത എം., അബ്ദുൾ നാസർ പുല്ലാത്ത്, ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, വാസുദേവൻ പി., ഡോ. ലക്ഷ്മി എസ്. എന്നിവർ സംസാരിച്ചു.