നിലമ്പൂർ തൂത്തുവാരി ഷൗക്കത്ത്; ഭൂരിപക്ഷം രാഹുലിനോട് അടുത്ത്

നിലമ്പൂർ: കണക്കു കൂട്ടലുകൾക്കപ്പുറത്താണ് നിലമ്പൂരിൽ ആര‍്യാടൻ ഷൗക്കത്തിന് ലഭിച്ച ഭൂരിപക്ഷം. അർധ സെഞ്ച്വറി കടന്നുള്ള ഭൂരിപക്ഷം യു.ഡി.എഫ് പോലും സ്വപ്നം കണ്ടിരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ നേടിയ 11,077 വോട്ടിന്‍റെ ഇരട്ടിയോളം ഭൂരിപക്ഷം ലഭിക്കാൻ സാധ‍്യതയുണ്ടെന്നായിരുന്നു കണക്ക് കൂട്ടൽ. അതിനെല്ലാം അപ്പുറത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുലിന് ലഭിച്ച 54,851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഷൗക്കത്തിന് ലഭിച്ചത്. 55,680 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുലിന് മണ്ഡലത്തിൽനിന്ന് ലഭിച്ചിരുന്നത്. രാഹുൽ രാജിവെച്ച് പകരം വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 65163 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിൽ നിന്നും ലഭിച്ചത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി.വി.അൻവർ 81227, യു.ഡി.എഫ് സ്ഥാനാർഥി വി.വി.പ്രകാശ് 78527, എൻ.ഡി.എ സ്ഥാനാർഥി അഡ്വ.അശോക് കുമാർ 8595 വോട്ടുകൾ നേടി. അൻവറിന്‍റെ ഭൂരിപക്ഷം 2700 വോട്ട്.

എട്ട് മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് 77,737, എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ 19760, എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജിന് 8635 വോട്ടുകളാണ് ലഭിച്ചത്. 11,077 വോട്ടിന്‍റെ ഭൂരിപക്ഷം ഷൗക്കത്തിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പിനെക്കാൾ 11,258 വോട്ടുകൾ ഇത്തവണ അധികം പോൾ ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അൻവർ നേടിയ 19,760 വോട്ടും, ഇത്തവണ അധികം പോൾ ചെയ്ത 11258 വോട്ടും കൂടിയാൽ തന്നെ 31,018 വോട്ടുകളാണുള്ളത്. ഇവയും മറികടന്നുള്ള മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ഷൗക്കത്ത് നേടിയെത്. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിലേക്ക് വോട്ടിന്‍റെ കുത്തൊഴുക്കുണ്ടായതാണ് മൃഗീയ ഭൂരിപക്ഷം തെളിയിക്കുന്നത്.