തിരുവനന്തപുരം റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി
തിരുവനന്തപുരം: പേട്ടയിലെ റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫാണ് വെടിയുണ്ടകൾ ആദ്യം കണ്ടത്. ഉപയോഗിക്കാത്ത ഏഴ് ഒൻപത് എംഎം (9mm) വെടിയുണ്ടകളാണ് കണ്ടെടുത്തത്.
പ്രതിരോധ ആവശ്യങ്ങൾക്കായി കൈമാറിയ വെടിയുണ്ടകളാണ് ഇവയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥർ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. സംഭവത്തിന് പിന്നാലെ റെയിൽവേ സംരക്ഷണ സേന സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെടിയുണ്ടകളുടെ ഉറവിടം കണ്ടെത്താനായി ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്.
