തിരൂരിൽ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തിരൂർ: നാലുകിലോ കഞ്ചാവുമായി തിരൂരിൽ രണ്ട് യുവാക്കൾ പിടിയിലായി. പുറത്തൂർ ആശുപത്രിപടി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരാണ് തിരൂർ പൊലീസിന്റെ പിടിയിലായത്. ബീരാഞ്ചിറ– പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30 ന് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽവെച്ചാണ് പിടികൂടിയത്.

കാറിലിരിക്കുയായിരുന്ന പ്രതികൾ പൊലീസ് വാഹനത്തെ കണ്ടതോടെ കാർ അതിവേഗത്തിൽ പുറകോട്ട് എടുക്കുന്നതിനിടെ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങി. അതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. തിരൂർ സി.ഐ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ എൻ.ആർ. സുജിത്, എസ്.ഐ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.