വാൽപ്പാറയിൽ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണം -പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ



മലപ്പുറം: തമിഴ്നാട് വാൽപ്പാറയിൽ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിമിതികൾക്കുള്ളിൽനിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും ചെയ്തു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി. സ്‌കൂളിൽ നിന്നുള്ള വിനോദയാത്ര സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകീട്ട് 5.20നാണ് വാൽപ്പാറ ചുരം റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്.

കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ 13ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്.

വാൽപ്പാറയിലൂടെയുള്ള യാത്ര എക്കാലത്തും സാഹസികത നിറഞ്ഞതാണ്. ഒരു നിമിഷത്തെ അശ്രദ്ധ മരണത്തിലേക്കാവും എത്തുന്നത്. പശ്ചിമഘട്ടത്തിൽ 3,500 അടി ഉയരത്തിലാണ് വാൽപ്പാറ നഗരം. വാൽപ്പാറയിൽ ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണിത്. സുരക്ഷിതത്വത്തിനായി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയിൽ ഉടനീളം ബോർഡുകൾ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, കയറിയിറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമല്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് വഴിതുറക്കും. ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്. ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വനത്തിൽ കടുവ, കാട്ടാന, കരടി എന്നിവ ജീവന് ഭീഷണിയാണ്. അടുത്തിടെയാണ് ഇവിടെ വിദേശസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 20 ലധികം പേരാണ് വാഹനാപകടങ്ങളിൽ ഇവിടെ മരിച്ചത്. കുത്തനെയുള്ള പാതകളിലൂടെ സഞ്ചരിക്കുമ്പോൾ പരിചയമില്ലാത്ത ഡ്രൈവർമാർ പാടില്ലെന്നാണ് അധികൃതർ നിർദേശികുന്നത്. വാഹനങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും തുടർന്ന് അത് പ്രവർത്തനരഹിതമാക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകും.

ഇതു വഴി വാഹനം ഓടിക്കുന്ന ഡ്രൈവർമാർ താഴ്ന്ന ഗിയറിൽ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ ആശ്രയിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കും. കേരളത്തിൽ നിന്നുള്ള സംഘങ്ങൾ ദീർഘദൂര യാത്രകളിൽ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത വർധിപ്പിക്കും.