യുദ്ധം ടീമിന്റെ തയാറെടുപ്പിനെ ബാധിച്ചു-ഇറാൻ താരങ്ങൾ

ഇസ്തംബൂൾ: ലോകകപ്പ് ഫുട്ബാളിൽ ഏഷ്യൻ വൻകരയുടെ സ്ഥിരം പ്രതിനിധികളിൽ ഒരാളാണ് ഇറാൻ. മിന്നും പോരാട്ടവുമായി വൻനിരകളെ അട്ടിമറിക്കാൻ ശേഷിയുള്ളവർ. ഇത്തവണ അമേരിക്ക,മെക്സികോ,കാനഡ രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇറാൻ വീണ്ടും കളിക്കാനെത്തുമ്പോൾ അതിനൊരു രാഷ്ട്രീയ വായന കൂടിയുണ്ട്. ഇറാനെതിരെ ഇസ്രായേൽ, അമേരിക്ക സംയുക്ത ആക്രമണം നടത്തുന്നതിനിടെയാണ് രാജ്യത്തിന്റെ അഭിമാനമാവാൻ ഇറാൻ ടീം അംഗങ്ങൾ ലോകകപ്പിനെത്തുന്നത്.
അവസാനിക്കാത്ത യുദ്ധവും, തുടരുന്ന സംഘർഷങ്ങളും അനിശ്ചിതത്വവും തങ്ങളുടെ തയാറെടുപ്പിനെയും ബാധിച്ചതായി ഇറാൻ താരങ്ങൾ വെളിപ്പെടുത്തുന്നു. ലോകകപ്പ് വേദിയിലേക്ക് പറക്കും മുമ്പ് തുർക്കിയയിൽ പരിശീലനം തുടരവേയാണ് എ.പിക്കു നൽകിയ അഭിമുഖത്തിൽ ഇറാൻ ടീം അംഗങ്ങൾ തങ്ങളുടെ അവസ്ഥ വിശദീകരിച്ചത്.സത്യസന്ധമായി പറഞ്ഞാൽ, ലോകകപ്പിലെ ഒരുക്കങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല -സീനിയർ താരം സഈദ് ഇസ്തുല്ലാഹി പറയുന്നു. 2018, 2022 ലോകകപ്പ് കളിച്ച ഇസ്തുല്ലാഹിയുടെ മൂന്നാം ലോകകപ്പാണിത്.
‘മൂന്നാം ലോകകപ്പ് എന്നനിലയിൽ കൂടുതൽ എളുപ്പമാകേണ്ടതാണ് ഈ ടൂർണമെന്റ്. പക്ഷേ, നിലവിലെ സംഘർഷ സാഹചര്യങ്ങൾ ഞങ്ങളെ വലിയ മാനസികാഘാതത്തിലാക്കുന്നു. രാജ്യത്തു നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. ഞങ്ങളുടെ ടീമിനെയും ജനങ്ങളെയും യുദ്ധം ബാധിച്ചിട്ടുണ്ട്’ -ഇസ്തുല്ലാഹി പറഞ്ഞു.
അമേരിക്കയിലെ കാലിഫോർണിയയിലും സിയാറ്റിലിലുമാണ് ഇറാന്റെ ലോകകപ്പ് ഗ്രൂപ് മത്സരങ്ങൾ. രണ്ടാഴ്ചയിലേറെയായി തുർക്കിയയിൽ പരിശീലിക്കുന്ന ടീം കഴിഞ്ഞ ദിവസമാണ് അമേരിക്കൻ വിസാ നടപടികൾ പൂർത്തിയാക്കിയത്. നേരെ മെക്സികോയിലേക്കാണ് അടുത്ത യാത്ര. യു.എസ് വിസയുടെ കാലതാമസം കാരണം ടീമിന്റെ പരിശീലന ക്യാമ്പ് മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിലേക്ക് മാറ്റിയിരുന്നു.
