ആരാധകരെ ശാന്തരാകുവിൻ! നെയ്മർ ഫിറ്റ്നസ് വീണ്ടെടുക്കുന്നു, സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ന്യൂയോർക്ക്: ഈ ലോകകപ്പിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ ബ്രസീൽ ആരാധകർക്കു മറ്റൊരു സന്തോഷവാർത്ത കൂടി! സൂപ്പർതാരം നെയ്മർ ശാരീരികക്ഷമത വീണ്ടെടുത്തു. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കും.
ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. കണങ്കലിനേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പിലെ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. പരിക്കിൽനിന്ന് മുക്തനായെങ്കിലും ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാത്തതിനാൽ ഹെയ്തിക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ന്യൂജഴ്സിയിൽ തന്നെ തുടർന്ന് താരം വിദഗ്ധരുടെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. മൊറോക്കോക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന പ്രകടനമാണ് ഹെയ്തിക്കെതിരെ ടീം പുറത്തെടുത്തത്.
ഒത്തിണക്കത്തോടെ പന്തു തട്ടിയ കാനറിപ്പട മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹെയ്തിയെ നിലംപരിശാക്കിയത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ പരിശീലനത്തിൽ ഏർപ്പെടുമെന്നും മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് ടീമിനൊപ്പം ചേർന്നതിന് ശേഷം നെയ്മർ ഇതുവരെ ബ്രസീലിനൊപ്പം ഒരു പരിശീലന സെഷനിലും പൂർണമായി പങ്കെടുത്തിട്ടില്ല.
മുൻ ബാഴ്സലോണ, പി.എസ്.ജി താരം കൂടിയായ അദ്ദേഹത്തെ മൊറോക്കോക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിനുള്ള പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല.
ഒരു മാസമായി വലതു കാൽമുട്ടിനേറ്റ പരിക്കുമൂലം താരം കളത്തിനു പുറത്താണ്. ബുധനാഴ്ച ന്യൂജഴ്സിയിലെ മോറിസ്ടൗണിലുള്ള ക്ലബിന്റെ പരിശീലന ഗ്രൗണ്ടിൽ ബ്രസീലിയൻ ടീം അംഗങ്ങൾക്കൊപ്പം താരം ചേർന്നിരുന്നു. സഹതാരങ്ങൾക്കൊപ്പം കുറച്ചുനേരം പരിശീലനം നടത്തി. ബാക്കിസമയം വിദഗ്ധ പരിശീലകനൊപ്പം പ്രത്യേകം പരിശീലനം നടത്തുകയാണ് ചെയ്തത്. നോക്കൗട്ടിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങളിൽ കാനറികൾക്ക് ജയം അനിവാര്യമാണ്. ജൂൺ 24ന് സ്കോട്ട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന മത്സരം.
മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് 34കാരനായ നെയ്മറിന് കണങ്കാലിന് പരിക്കേൽക്കുന്നത്. പരിക്ക് പൂർണമായി ഭേദമാകുന്നതിന് മുമ്പു തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു. മൊറോക്കോക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ബൂട്ട് അണിഞ്ഞിരുന്നില്ല. നോക്കൗട്ട് ഘട്ടത്തോടെ താരം പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. മൊറോക്കോക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ പ്രകടനത്തിൽ നെയ്മറിനെ പോലൊരു പ്ലേ മേക്കറുടെ അഭാവം പ്രകടമായിരുന്നു.
