അതിഷി പിതാവിനെ മാറ്റിയെന്ന രമേശ് ബിധൂഡിയുടെ പരാമർശം; വാർത്താസമ്മേളനത്തിൽ വിതുമ്പി ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: താൻ പിതാവിനെ മാറ്റിയെന്ന ബിജെപി നേതാവ് രമേശ് ബിധൂഡിയുടെ പരാമർശത്തെ കുറിച്ച് പ്രതികരിക്കവെ വാർത്താസമ്മേളനത്തിൽ വിതുമ്പി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. തന്റെ പിതാവ് ജീവിതത്തിലുടനീളം ഒരു അധ്യാപകനായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്ക് അദ്ദേഹം വിദ്യാഭ്യാസം നൽകി. ഇപ്പോൾ 80 വയസ്സുള്ള അദ്ദേഹത്തിന് പരസഹായം കൂടാതെ നടക്കാൻ പോലും കഴിയില്ല. പ്രായമായ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്ന പരാമർശമാണ് ഉണ്ടായത്. ഈ രാജ്യത്തെ രാഷ്ട്രീയം ഇത്രയും തരംതാഴ്ന്ന നിലയിലെത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അതിഷി പറഞ്ഞു.Chief Minister
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കൽകാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് രമേശ് ബിധൂഡി. രാഷ്ട്രീയനേട്ടത്തിനായി അതിഷി അവരുടെ പിതാവിനെ മാറ്റി എന്നായിരുന്നു ബിധൂഡിയുടെ ആരോപണം. ”അതിഷി, മർലനേയായിരുന്ന അവർ ഇപ്പോൾ സിങ് ആണ്. അവരുടെ പിതാവിനെപ്പോലും മാറ്റി. ആം ആദ്മി പാർട്ടിയുടെ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്”-ബിധൂഡി പറഞ്ഞു.
പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനായി അതിഷിയുടെ മാതാപിതാക്കൾ ദയാഹരജി നൽകിയെന്ന് ബിജെപി നേരത്തെ ആരോപണമുയർത്തിയിരുന്നു. ഈ ആരോപണവും ബിധൂഡി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.
ബിജെപി നേതാക്കൾ എല്ലാ അതിരുകളും ലംഘിച്ചികൊണ്ടുള്ള നാണംകെട്ട ആരോപണമാണ് ഉന്നയിക്കുന്നത് എന്നായിരുന്ന ബിധൂഡിയുടെ പരാമർശത്തിൽ കെജ്രിവാളിന്റെ പ്രതികരണം. വനിതാ മുഖ്യമന്ത്രിയുടെ അപമാനിച്ചത് ഡൽഹിയിലെ ജനങ്ങൾ സഹിക്കില്ല. ഡൽഹിയിലെ സ്ത്രീകൾ ഇതിന് പകരം ചോദിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.