പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം; ഹരിശങ്കര്‍ അവധിയിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി സിറ്റി പൊലീസ് കമീഷണറായി ഐ.ജി കാളിരാജ് മഹേഷ്‌കുമാറിനെ നിയമിച്ചു. ഒരാഴ്ച മുമ്പ് കൊച്ചി സിറ്റി പൊലീസ് കമീഷണറായി നിയമിതനായ ഹരിശങ്കര്‍ 22 വരെ വധിയില്‍ പ്രവേശിച്ചു. ഹരിശങ്കറിന്റെ പിതാവ് കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഹരിശങ്കറിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായാണ് മാറ്റി നിയമിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായി ഡി. ജയ്‌ദേവിനെ നിയമിച്ചു. ഇവിടെ കമീഷണറായിരുന്ന ടി. നാരായണനെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയാക്കി മാറ്റി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയായിരുന്ന അരുള്‍ ആര്‍.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡി.ഐ.ജിയാക്കി.

കൊല്ലം സിറ്റി പൊലീസ് കമീഷണറായി ഹേമലതയെ നിയമിച്ചു. കൊല്ലം കമീഷണറായിരുന്ന കിരണ്‍ നാരായണനെ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്​.പിയായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്​.പിയായിരുന്ന കെ.എസ്. സുദര്‍ശനനെ എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയാക്കി. കെ.ഇ. ബൈജുവിനെ കോസ്റ്റല്‍ പൊലീസ് എ.ഐ.ജിയായി നിയമിച്ചു. പദം സിങ്ങിനെ കോഴിക്കോട് സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയാക്കി.

ടി. ഫറാഷിനെ കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയാക്കി. തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയാക്കി. അരുണ്‍ കെ. പവിത്രനെ വയനാട് ജില്ല പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. മുഹമ്മദ് നസീമുദീനാണ് പുതിയ റെയില്‍വേ എസ്​.പി. ജുവനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവിയായി. കെ.എസ്. ഷഹന്‍ ഷായെ കൊച്ചി സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പി- 2 ആയും നിയമിച്ചു