ശബരിമല സ്വർണക്കൊള്ള: ജാമ്യം ലഭിച്ച സുധീഷ് കുമാർ ജയിൽ മോചിതനായി
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ച മുൻ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ ജയിൽമോചിതനായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
സംസ്ഥാനം വിട്ടുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവംബർ ഒന്നിനാണ് സുധീഷ് കുമാറിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക കേസിൽ മൂന്നാം പ്രതിയുമാണ്. ചെമ്പ് പാളിയെന്ന് എഴുതിയതിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപ കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹരജി വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കട്ടിളപ്പാളി കേസിൽ തിങ്കളാഴ്ച സമർപ്പിച്ച ജാമ്യ ഹരജിയും പരിഗണിച്ചേക്കും. കഴിഞ്ഞ ഒമ്പതിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ സ്വാഭാവിക ജാമ്യത്തിന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹരജി ബുധനാഴ്ച പരിഗണിക്കും. ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിൽ ഇരു കേസുകളിലും ജാമ്യം നേടി പോറ്റി ജയിൽ മോചിതനായേക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസുവിന്റെ റിമാന്ഡ് 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. വാസുവിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ട് ഈ ആഴ്ച അവസാനം 90 ദിവസം പിന്നിടും.
