‘അയ്യപ്പ സംഗമത്തിൽ നടന്നത് കൊള്ള, അഞ്ചു പേരുടെ ഭക്ഷണം കഴിക്കുന്ന ഭീമന്മാർ പങ്കെടുത്തോ?’; ദേവസ്വത്തിന്‍റെ കാശും കൊണ്ടു പോയെന്ന് മുരളീധരൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രി കെ. മുരളീധരനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമല്ലയിൽ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും വിഗ്രഹം സ്വർണത്തിൽ നിർമിക്കാത്തതിനാൽ അത് എടുത്തു കൊണ്ട് പോയില്ലെന്നും മുരളീധരൻ പറഞ്ഞു. അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്‍റെ കാശും കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു.
നാലിയരം പേര് പങ്കെടുത്ത സംഗമത്തിൽ അയ്യായിരം പേർ ഭക്ഷണം കഴിച്ചെന്നാണ് പറയുന്നത്. അഞ്ച് പേരുടെ ഭക്ഷണം ഒരാൾ കഴിച്ചോ എന്നും മുരളീധരൻ ചോദിച്ചു. അത്രയും വലിയ ഭീമന്മാർ സംഗമത്തിൽ പങ്കെടുത്തോ?. സംഗമത്തിൽ നടന്നത് കൊള്ളയാണ്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും. വീരപ്പനെ പോലും തോൽപിച്ചു. വീരപ്പൻ ജീവിക്കാൻ വേണ്ടിയാണ് കൊള്ള നടത്തിയത്. ഇത് ഭരിക്കാൻ ഏൽപിച്ചിട്ട് കൊള്ള നടത്തുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.
അയ്യപ്പ സംഗമത്തിൽ കച്ചേരി നടത്താൻ ആരെയും ക്ഷണിച്ചിട്ടുമില്ല, ആരും കച്ചേരി നടത്താൻ വന്നതുമില്ല. എട്ട് ലക്ഷത്തിന്‍റെ ബിൽ തയാറാക്കി. രണ്ട് ലക്ഷം കൊടുത്ത് വേറെ ആളെ കൊണ്ട് കച്ചേരി നടത്തി. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞത്.
ആകെ നാലുകോടിയേ ചെലവായുള്ളൂവെന്നും അത് സ്പോൺസർഷിപ്പ് ആണെന്നുമാണ് മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. അയ്യപ്പ സംഗമത്തിന് കാൽകാശ് ദേവസ്വം ബോർഡോ സർക്കാരോ എടുക്കാൻ പാടില്ലെന്നാണ് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കാശ് എടുത്തത്.
അയ്യപ്പ സംഗമത്തിൽ കിടന്ന് ഉറങ്ങാനാണോ 500 കട്ടിൽ എത്തിച്ചത്. സ്റ്റേജ് കെട്ടുന്നതിന് പകരം കട്ടിലാണോ ഇടുന്നത്. മുഖ്യമന്ത്രിക്ക് സംഗമത്തിലേക്ക് വരാൻ ഇത്ര ലക്ഷം. മുഖ്യമന്ത്രിയുടെ യാത്രക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ലക്ഷം മുടക്കി താമസസൗകര്യം. ഹോട്ടൽ ബുക്ക് ചെയ്തത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ.
സംഗമം നടത്തിയത് സംസ്ഥാന സർക്കാർ അല്ലെന്ന് പറയുമ്പോൾ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എന്ത് അടിസ്ഥാനത്തിലാണ് മുറി ബുക്ക് ചെയ്തത്. നഗ്നമായ ലംഘനം നടന്നിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉളുപ്പിലാതെ നടക്കുന്നത്. സംഭവത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണം. നിയമസഭയിൽ തെറ്റായ കണക്ക് പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകൾ കനൽ പോലെ കത്തുന്നത് അവസാനിപ്പിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ ഇന്ന് പ്രതികരിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും. ഓഡിറ്റ് റിപ്പോർട്ടിലെ പല കാര്യങ്ങൾക്കും ദേവസ്വം ബോർഡിന് മറുപടിയുണ്ട്. പരിപാടിക്ക് മുൻകൂറായ നൽകിയ മൂന്നു കോടി ബോർഡിന് തിരികെ കിട്ടിയെന്നും ജയകുമാർ വ്യക്തമാക്കി.
മൂന്നു കോടി ആർക്കെല്ലാം കൊടുക്കണമെന്ന് ആലോചിക്കണം. പണം നൽകേണ്ടവരുമായി സംസാരിച്ച് തുകയിൽ കുറവ് വരുത്താൻ ശ്രമിക്കും. പ്രശ്നത്തിന് പരിഹാരം കാണണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായി തെറ്റുണ്ടെന്നും അതെല്ലാം തിരുത്തണമെന്നും കെ. ജയകുമാർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. സംഗമത്തിന്റെ വരവ്-ചെലവുകളിലെ പൊരുത്തക്കേടുകളും സംഘാടനവുമായി ബന്ധപ്പെട്ട് ഇനിയും കോടികൾ നൽകാനുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടുമെല്ലാം ചർച്ചയാകുകയാണ്.
ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്ന് ഒരു പൈസയും ചെലവായില്ലെന്ന് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറയുമ്പോൾ, ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കണക്കുകൾ ഉൾപ്പെടെ സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണക്കിലെ പൊരുത്തക്കേട് തുറന്നു കാണിക്കുന്നതാണ്. സർക്കാരാകട്ടെ എല്ലാം ദേവസ്വം ബോർഡിന്‍റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിലുമാണ്.
ഹൈകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാൻ ചെലവുകളിൽ നിന്ന് തലയൂരാനുള്ള നീക്കത്തിലാണ് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ ബോർഡ് ഭരണസമിതി. കൃത്യമായ കണക്ക് ബോർഡാണ് പറയേണ്ടതെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി വി.എൻ. വാസവനും കൈകഴുകി. ഫലത്തിൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന നിലക്കാണ് കാര്യങ്ങൾ. ഈ മാസം 17ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗം നിർണായകമാകും.
