ഒരാഴ്ചക്കപ്പുറം
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയതലവര മാറ്റിവരക്കാൻ വഴിവെച്ചേക്കാവുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരാഴ്ച ദൂരം. പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ ഭരണത്തലപ്പത്തേക്ക് തിരിച്ചുവരാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ യു.ഡി.എഫും ചരിത്രംകുറിച്ച ഭരണത്തുടർച്ചക്ക് പിന്നാലെ ‘പവർ ഹാട്രിക്’ ലക്ഷ്യമിടുന്ന എൽ.ഡി.എഫും കളംനിറഞ്ഞു കളിക്കുമ്പോൾ, എണ്ണം പറഞ്ഞ സീറ്റുകളിലൂടെ നിയമസഭയിൽ സാന്നിധ്യമുറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. ഏഴിന് പരസ്യപ്രചാരണം പൂർത്തിയാക്കി ഒമ്പതിന് കേരളം വിധിയെഴുതാൻ ബൂത്തിലെത്തും. വോട്ടെണ്ണൽ മേയ് നാലിനാണ്.
തൃക്കാരക്കര മുതൽ തദ്ദേശം വരെ നീളുന്ന തെരഞ്ഞെടുപ്പുകൾ പകർന്ന ആത്മവിശ്വാസത്തിനൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരം താഴെതട്ടിലുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിൽ പ്രതീക്ഷയർപ്പിച്ച് സുരക്ഷിത ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ബി.ജെ.പി, എസ്.ഡി.പി.ഐ സംഘടനകളുമായി സി.പി.എം ഡീൽ ഉറപ്പിച്ചെന്ന യു.ഡി.എഫ് ആരോപണം മറികടക്കാൻ എൽ.ഡി.എഫ് ശരിക്കും വിയർക്കുകയാണ്. വികസനം മാത്രം ചർച്ചയാക്കി വോട്ടുറപ്പിക്കാനിറങ്ങിയ ഇടതു മുന്നണി, ബി.ജെ.പി ഡീലെന്ന യു.ഡി.എഫ് അജണ്ടയിലേക്ക് കാൽവഴുതി വീഴുന്നതാണ് ആദ്യം കണ്ടത്. ശബരിമല സ്വർണക്കൊള്ള കൂടി യു.ഡി.എഫ് കടത്തിവിട്ടതോടെ അജണ്ട സെറ്റ് ചെയ്യുന്നതിൽ അവർക്കായി മേൽക്കൈ.
ഇതിനിടയിൽ കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും മൂന്നാം ഭരണം സാധ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുനീക്കങ്ങൾ. യു.ഡി.എഫ് ഭരണത്തെ ഇരുണ്ടകാലമെന്ന പേരിലുള്ള ഓർമപ്പെടുത്തി പുതിയ അജണ്ട സെറ്റ് ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് അവസാന ലാപ്പിൽ ഇടതുമുന്നണി.
