2019 മുതൽ 2026 വരെ കേരളത്തിൽ 3369 വീട്ടുപ്രസവങ്ങൾ; മരിച്ചത് 30 കുഞ്ഞുങ്ങൾ



ചാവക്കാട് (തൃശൂർ): സംസ്ഥാനത്ത് 2019 മുതൽ 2026 വരെ 3369 വീട്ടു പ്രസവങ്ങൾ നടന്നതായി ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് വിവരാവകാശ പ്രകാരം നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു. 30 നവജാത ശിശുക്കൾ ഈ കാലയളവിൽ മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയിൽ 14 വീട്ടു പ്രസവങ്ങൾ നടന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക് പുറത്ത് വരുമ്പോൾ മൂന്ന് നവജാത ശിശുക്കളാണ് മരിച്ചത്. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ടു പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒമ്പത് നവജാത ശിശുക്കൾ മരിച്ചു. ഈ കാലയളവിൽ തിരുവനന്തപുരം -20, കൊല്ലം -8, പത്തനംതിട്ട -2, ആലപ്പുഴ -8, കോട്ടയം -3, ഇടുക്കി -27, എറണാകുളം -16, തൃശൂർ -10, പാലക്കാട് -15, മലപ്പുറം -50, കോഴിക്കോട് -11, വയനാട് -17, കണ്ണൂർ -10, കാസർകോട് -4 എന്നിങ്ങനെ വീട്ടു പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തു.

2019-20 കാലയളവിൽ സംസ്ഥാനത്ത് 467, 2020-21ൽ 576, 2021-22ൽ 586, 2022-23ൽ 584, 2023-24ൽ 526, 2024-25-ൽ 428, 2025 ജനുവരി മുതൽ ഡിസംബർ വരെ 188, 2026 ജനുവരിയിൽ മാത്രം 14 എന്നിങ്ങനെയാണ് വീട്ടു പ്രസവ കണക്കുകൾ. 2021-22ൽ 1, 2022-23ൽ 4, 2023-24ൽ 4, 2024-25ൽ 12, 2025 ജനുവരി മുതൽ ഡിസംബർ വരെ ആറ്, 2026 ജനുവരിയിൽ മാത്രം മൂന്ന് നവജാത ശിശുക്കൾ വീട്ടു പ്രസവത്തിൽ മരിച്ചതായും മറുപടിയിലുണ്ട്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് വീട്ടു പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2019-20ൽ 193, 2020-21ൽ 258, 2021-22ൽ 271, 2022-23ൽ 266, 2023-24ൽ 252, 2024-25ൽ 191, 2025 ജനുവരി മുതൽ ഡിസംബർ വരെ 44, 2026 ജനുവരിയിൽ മാത്രം ആറ് എന്നിങ്ങനെയാണ് മലപ്പുറത്തെ കണക്ക്.

മുൻവർഷത്തേക്കാൾ നിലവിൽ വീട്ടു പ്രസവങ്ങളുടെ എണ്ണം കുറക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് വീട്ടു പ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ ഹൈകോടതി മുഖേന നിയമപോരാട്ടം തുടരുന്ന മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീട്ടു പ്രസവങ്ങൾക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ വർഷം സർക്കുലർ പുറപ്പെടുവിച്ചത് ഇവർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.