അറ്റ്ലാന്റയിൽ അട്ടിമറി; യൂറോ ചാമ്പ്യൻമാരെ വട്ടംകറക്കി വോസിന്യ 'വാൾ'

അറ്റ്ലാന്റ: യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച് കേപ് വെർഡെയുടെ വീരോചിത പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശവുമായെത്തിയ ആഫ്രിക്കൻ സംഘത്തിന് മുന്നിൽ, യൂറോപ്യൻ വമ്പൻമാർ ഗോൾരഹിത സമനിലയിൽ കുരുങ്ങി. ഗോളുകൾ പിറന്നില്ലെങ്കിലും, അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത് ഫുട്ബോൾ ലോകത്തെ അവിശ്വസനീയമായ ഒരു അതിജീവനത്തിന്റെ കഥയാണ്. ഫുട്ബോൾ ലോകത്തെ അവിശ്വസനീയമായ ഒരട്ടിമറിയുടെ ഉജ്ജ്വല പ്രഖ്യാപനം. അരങ്ങേറ്റക്കാരുടെ പരിഭ്രമമില്ലാതെ, ഒത്തൊരുമിച്ചുള്ള പ്രതിരോധവും ഗോൾകീപ്പർ വോസിന്യയുടെ അമാനുഷിക സേവുകളും ചേർന്നപ്പോൾ സ്പെയിന്റെ ഗോളാക്രമണങ്ങളെല്ലാം നിഷ്ഫലമായി

പന്തടക്കത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയിട്ടും, കേപ് വെർഡെയുടെ ചിട്ടയായ പ്രതിരോധത്തെ മറികടക്കാൻ സ്പെയിനിന്റെ മധ്യനിരയ്ക്ക് സാധിച്ചില്ല. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സംഘം ഏരിയൽ ക്രോസുകളും ലോംഗ് ബോളുകളും പരീക്ഷിച്ചെങ്കിലും, ഫലം കണ്ടില്ല. ലമിൻ യമാലും നിക്കോ വില്യംസും അടക്കമുള്ള താരങ്ങളെ രണ്ടാം പകുതിയിൽ ഇറക്കി പരീക്ഷിച്ചെങ്കിലും, കേപ് വെർഡെയുടെ പ്രതിരോധമതിൽ തകർക്കാൻ കഴിഞ്ഞില്ല. ഫെറാൻ ടോറസിന്റെ ഒരു പോയിന്റ് ബ്ലാങ്ക് ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് സ്പെയിനിന്റെ ഭാഗ്യക്കേടിന്റെ ആഴം വർദ്ധിപ്പിച്ചു.

ഈ മത്സരം ഓർക്കപ്പെടുന്നത് കേപ് വെർഡെയുടെ 40 വയസ്സുകാരൻ ഗോൾകീപ്പർ വോസിന്യയിലൂടെയാവും. സ്പെയിനിന്റെ സൂപ്പർ താരങ്ങളായ പെഡ്രി, ഫെറാൻ ടോറസ്, ഒയാർസബാൽ എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകളെല്ലാം വോസിന്യയുടെ വിരൽത്തുമ്പിൽ തട്ടി തകർന്നു. ആത്മവിശ്വാസവും ഏകാഗ്രതയും കൈമുതലാക്കിയുള്ള അദ്ദേഹത്തിന്റെ പ്രകടനം ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോൾകീപ്പിങ് പാഠങ്ങളിലൊന്നായി മാറി.

ലോകകപ്പ് അരങ്ങേറ്റ മത്സരത്തിലെ ഈ സമനില കേപ് വെർദെയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞത്, ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ മറ്റേത് വമ്പൻ ടീമിനെയും അട്ടിമറിക്കാനുള്ള ആത്മവിശ്വാസം ആഫ്രിക്കൻ രാജ്യത്തിന് നൽകി കഴിഞ്ഞു. മറുഭാഗത്ത്, സ്പെയിൻ തങ്ങളുടെ തന്ത്രങ്ങൾ മാറ്റിവരയ്ക്കേണ്ടി വരുമെന്ന് ലൂയിസ് ഡി ലാ ഫ്യൂന്റെയ്ക്ക് തിരിച്ചറിയാൻ ഈ മത്സരം വഴിയൊരുക്കും.