ബ്രസീലിന് മൂന്നുനാൾക്കുശേഷം; കൊൽക്കത്തയിൽ ഇന്ത്യ Vs ഉറുഗ്വായ്

കൊൽക്കത്ത: ഫുട്ബാൾ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി മറ്റൊരു മുൻ ലോക ചാമ്പ്യന്മാർ കൂടി ഇന്ത്യയിലേക്ക്. പ്രഥമ ഫിഫ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ് ഒക്ടോബർ ആറിന് കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ സൗഹൃദ മത്സരം കളിക്കും. ഒക്ടോബർ മൂന്നിന് ബ്രസീലിനെതിരെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ മത്സരമുണ്ട്. വെറും മൂന്ന് ദിവസത്തിന് ശേഷം ഇതേ മൈതാനത്തുതന്നെ ഉറുഗ്വായിയെയും ഇന്ത്യ നേരിടും. 1930ലും ’50ലും ലോക ചാമ്പ്യന്മാരായ ടീമാണിവർ.
ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ സമാനതകളില്ലാത്ത ഫിഫ വിൻഡോയാണ് തുറക്കുന്നത്. വെറും 11 ദിവസത്തിനുള്ളിൽ ലോകകപ്പ് കളിച്ച മൂന്ന് പ്രമുഖ രാജ്യങ്ങൾ പര്യടനത്തിനെത്തുന്നുണ്ട്.
ബ്രസീലിനും ഉറുഗ്വായിക്കും മുമ്പ് സെപ്റ്റംബർ 26ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പാനമയെ നേരിടുന്നുണ്ട്. 2018ലും 26ലും ലോകകപ്പ് കളിച്ച ടീമാണ് പാനമ. തുടർന്നാണ് കൊൽക്കത്തയിൽ ലാറ്റിനമേരിക്കൻ കരുത്തർക്കെതിരായ പോരാട്ടങ്ങൾ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനത്താണ് ഉറുഗ്വായ്. ഇവരുടെ മുഖ്യ പരിശീലകൻ ഇതിഹാസ താരം ഡീഗോ ഫോർലാൻ ആണ്. അദ്ദേഹം 2016-ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇക്കുറി ലോകകപ്പിനിറങ്ങിയ മറ്റൊരു ടീമായ ന്യൂസിലൻഡിനെതിരെ നവംബറിൽ എവേ മത്സരങ്ങളുണ്ട് ബ്ലൂ ടൈഗേഴ്സിന്.
