യാത്രയായത് ഏഴു പതിറ്റാണ്ടുകാലം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഗുരുസ്വാമി

പന്തളം: യാത്രയായത് ഏഴു പതിറ്റാണ്ടുകാലം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഗുരുസ്വാമി. പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) വെള്ളിയാഴ്ച ഉച്ചയോടെയാണ് വിടവാങ്ങിയത്. മകരസംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് ശബരിമലക്ക് 70 വർഷമായി മുടങ്ങാതെ സന്നിധാനത്ത് തിരുവാഭരണങ്ങൾ എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
20 വയസ്സു മുതൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ നാടും കാടും കാൽനടയായി താണ്ടിയാണ് അദ്ദേഹം ശബരിമലയിൽ എത്തിച്ചിരുന്നത്. അച്ഛൻ നാരായണപ്പിള്ളക്കൊപ്പമാണ് ഗംഗാധരൻ പിള്ള ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത്. കഴിഞ്ഞ 70 വർഷം വൃശ്ചികം ഒന്ന് മുതൽ വ്രതം നോൽക്കുന്ന പതിവ് ഗംഗാധരൻ പിള്ള തെറ്റിച്ചിട്ടില്ല. 22 പേരാണ് ഗംഗാധരൻ പിള്ളയുടെ സംഘത്തിലുള്ളത്. വ്രതശുദ്ധിയും അയ്യപ്പസ്വാമിയോടുള്ള തികഞ്ഞ അർപ്പണബോധവുമാണ് ഗംഗാധരൻ പിള്ളയെന്ന അയ്യപ്പദാസന്റെ കരുത്ത്.
41 വരെ നീളുന്ന ആളുപൂജ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നതും ഇദ്ദേഹമായിരുന്നു. വിഷ്ണുമായയിൽ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണികണ്ഠനെ പന്തളരാജാവ് എടുത്തു വളർത്തിയതും കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ അയ്യപ്പനായി മാറി ശബരിമലയിലെ ധർമശാസ്ത വിഗ്രഹത്തിൽ വിലയം പ്രാപിച്ചതാണ് ഐതിഹ്യം. വളർത്തുമകനെ കാണാൻ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ ആണ്ടുതോറും തന്നെക്കാണാൻ വരണമെന്നാണ് അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നത്. ആ യാത്രക്ക് മുന്നോടിയായി മകനെ അണിയിക്കുന്നതിനുള്ള ആഭരണങ്ങൾ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാൾ മുൻപ് പന്തളത്തുനിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയായത്.
പ്രായാധിക്യം മൂലം മൂന്നു വർഷമായി തിരുവാഭരണങ്ങളുമായുള്ള ശബരിമല യാത്രയിൽനിന്ന് ഒഴിവായിരുന്നു. ഗുരുസ്വാമി കൊച്ചുതുണ്ടിൽ ഭാസ്കരൻ പിള്ളയുടെ മരണത്തെ തുടർന്നാണ് കഴിഞ്ഞ 20 വർഷക്കാലം ഗുരുസ്വാമിയായത്. പ്രധാന പേടകമായ തിരുവാഭരണ പേടകം ശിരസ്സിലേറ്റുന്നതും. 2025 ഫെബ്രുവരി ആറിന് അദ്ദേഹത്തിന്റെ നവതി പന്തളദേശം ഭക്തിപുരസ്സരം ആഘോഷിച്ചിരുന്നു.
