ഗസ്സ പിടിക്കാൻ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; ഇന്‍റര്‍നെറ്റ് പൂർണമായും വിച്ഛേദിച്ചു

 

Gaza Updates, Palestine updates today, today in world

ഗസ്സ സിറ്റി : സിവിലിയൻ കൂട്ടക്കുരുതികൾക്കു പിന്നാലെ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ. വ്യാപക ആക്രമണത്തിന്റെ മുന്നൊരുക്കമെന്നോണം ഗസ്സയിൽ ഇൻറർനെറ്റ് സേവനം പൂർണമായും വിഛേദിച്ചു. നൂറുകണക്കിനാളുകൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ ബോധപൂർവം സിവിലിയൻ കുരുതി നടത്തുന്നതിന് തെളിവില്ലെന്ന് അമേരിക്ക.

ഗസ്സയിലുടനീളം കരയാക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നിരവധി ഇസ്രായേലി ടാങ്കുകൾ തെക്കൻ നഗരമായ ഖാൻ യൂനിസിനെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോർട്ട്. തെക്കൻഗസ്സയും ഇസ്രായേൽ കരയാക്രമണത്തിന്റെ ഭാഗമാകുന്നതോടെ പോകാൻ ഇടമില്ലാത്ത സാഹചര്യമാകും ജനങ്ങൾക്ക്. ഖാൻയൂനിസ് ലക്ഷ്യമാക്കി നീങ്ങുന്ന സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് അൽ ഖസ്സാം ബ്രിഗേഡ് തുടരുന്നത്.

പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 28 സൈനിക വാഹനങ്ങൾ തകർക്കുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്തുവെന്നാണ് അൽഖസ്സാം ബ്രിഗേഡ് പറയുന്നത്. തെക്കൻ ഗസ്സയിൽ ഇന്നലെയും രൂക്ഷമായ വ്യോമാക്രമണം നടന്നു. ഗസ്സയിലെ സിവിലിയൻ കുരുതിയെ ഇസ്രായേൽ സൈന്യം ന്യായീകരിച്ചു. യുദ്ധമാകുമ്പോൾ ആളപായം ഉണ്ടാകുമെന്നും ജബലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും ജയമാണ് പ്രധാനമെന്നും സൈനിക വക്താവ് പറഞ്ഞു. സിവിലിയൻ ജനതയെയും മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ ബോധപൂർവം കൊലപ്പെടുത്തുന്നതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്. ആയിരത്തിലേറെ പേരെയാണ് മൂന്നു ദിവസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഗസ്സ വീണ്ടും ഭൂമിയിലെ നരകമായെന്ന് യു.എ.ൻ മാനുഷികസഹായ ഓഫിസ് വക്താവ് ജെൻസ് ലായെർ പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷം. നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് ആവശ്യപ്പെട്ടു. നെതന്യാഹുവിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ബന്ദികളുടെ കുടുംബങ്ങളുടെ മുന്നറിയിപ്പ്. ഇസ്രായേലിന് യുദ്ധവിമാനഭാഗങ്ങൾ കൈമാറുന്നതിലൂടെ യുദ്ധക്കുറ്റങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സർക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകൾ കോടതിയിൽ ഹർജി നൽകി. ദോഹയിലെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഖത്തർ നേതാക്കളുമായി ഗസ്സ യുദ്ധത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആറ് ഗൾഫ്‌രാജ്യങ്ങളുടെ യോഗം ഇന്ന് ഖത്തറിൽ ചേരും.

Leave a Reply

Your email address will not be published. Required fields are marked *