അശ്വഗന്ധ ഉപയോഗിക്കുന്നവർ ജാഗ്രത! രാജ്യത്ത് ഇലകൾക്ക് നിരോധനം; കാരണമിതാണ്
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും സപ്ലിമെന്റുകളിലും അശ്വഗന്ധയുടെ (അമുക്കുരം) ഇലകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ആയുഷ് മന്ത്രാലയവുമായി ചേർന്നാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഹിമാലയ വെൽനസ്, ഡാബർ, പതഞ്ജലി, വൈദ്യനാഥ്, ഇമാമി തുടങ്ങിയ പ്രമുഖ ആയുർവേദ കമ്പനികളെ ഈ നീക്കം ബാധിക്കും.
അശ്വഗന്ധയുടെ ഇലകളിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ‘വിത്തഫെറിൻ-എ’ എന്ന സംയുക്തം കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും ഉദരരോഗങ്ങൾക്കും കാരണമായേക്കാം എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. എന്നാൽ, പരമ്പരാഗതമായി ആയുർവേദത്തിൽ ഉപയോഗിച്ചുപോരുന്ന അശ്വഗന്ധയുടെ വേരുകൾ ഉപയോഗിക്കുന്നതിന് നിരോധനമില്ല.
ഉൽപ്പന്നങ്ങളിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ചേർത്തിട്ടുള്ളതെന്ന് ലേബലിൽ വ്യക്തമാക്കണമെന്ന് നിർമ്മാതാക്കൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദ്ദേശം നൽകി. നിയമവിരുദ്ധമായി ഇലകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സപ്ലിമെന്റുകളുടെ വിപണി അതിവേഗം വളരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
