ഉയർന്ന പോളിങ് പ്രകടമാക്കുന്നത് ഭരണമാറ്റമെന്ന ജനങ്ങളുടെ ആഗ്രഹം; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽവരുമെന്ന് ശശി തരൂർ എം.പി
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പോളിങ് ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശശി തരൂർ എം.പി. പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ച് യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു.
സംസ്ഥാനത്തുടനീളം പ്രകടമാകുന്ന ഉയർന്ന വോട്ടിങ് ശതമാനം യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നതെന്ന് തരൂർ നിരീക്ഷിച്ചു. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുന്നുവെന്നാണ് ഉയർന്ന പങ്കാളിത്തം സൂചിപ്പിക്കുന്നത്. 2011ൽ യു.ഡി.എഫിന് ലഭിച്ചത് നേരിയ ഭൂരിപക്ഷമായിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എൻ.ഡി.എയ്ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലുടനീളം നടത്തിയ യാത്രകളിൽ എൻ.ഡി.എയുടെ ശക്തമായ സാന്നിധ്യം എവിടെയും പ്രകടമായിരുന്നില്ല. ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടക്കുന്നുണ്ടെങ്കിലും സർക്കാർ രൂപവത്കരണത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കും വഹിക്കാൻ കഴിയില്ല. ഒന്നോ രണ്ടോ സീറ്റുകളിൽ അവർ വിജയിച്ചാൽ പോലും അത് സംസ്ഥാനത്തെ മൊത്തത്തിലുള്ള രാഷ്ട്രീയ ഫലത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ പോരാട്ടം ഇപ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്നും ജനവിധി പൂർണമായും യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന കാര്യത്തിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
