റെഗുലേറ്ററി കമീഷന്റെ വ്യവസ്ഥകൾ പ്രകാരം വൈദ്യുതി വാങ്ങാന്‍ സാധിക്കില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: റെഗുലേറ്ററി കമീഷന്റെ വ്യവസ്ഥകൾ പ്രകാരം വൈദ്യുതി വാങ്ങാന്‍ സാധിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഇപ്പോഴുള്ള പ്രതിസന്ധി മറിക്കടക്കാൻ മൂന്ന് സ്വകാര്യ ഉത്പാദകരെ സമീപിക്കാൻ ഒരുങ്ങുകയാണ് വൈദ്യുത ബോർഡ്. കേന്ദ്രത്തിൽനിന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. പ്രതിസന്ധയിൽ കോർ കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നാളെയും ഉന്നതതല യോഗം ചേരും. വൈദ്യുതി വാങ്ങുന്നതിലേക്കായി മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ കെ.എസ്.ഇ.ബി കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി കമീഷന് അനുവദിച്ച 10 രൂപ താഴെ നിരക്കില്‍ ഇവരില്‍നിന്ന് വൈദ്യുതി വാങ്ങാനാകുമോയെന്നാണ് കെ.എസ്.ഇ.ബി പരിശോധിക്കുന്നത്. വേനല്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാനാകു.
പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവും ആലോചനയിലുണ്ട്. പീക്ക് ലോഡ് മാനേജ്മെന്റ് ‘എന്ന പേരില്‍ ഉപഭോക്താക്കളെ എസ്.എം.എസ് മുഖേന മുന്‍കൂട്ടി അറിയിച്ച് 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള നിയന്ത്രണമാണ് തീരുമാനിച്ചത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പവർ എക്സ്ചേഞ്ചിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ട്. യൂണിറ്റിന് പരമാവധി 10 രൂപക്ക് വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പവർകട്ടിലുള്ള ജനത്തിന്റെ പ്രതിഷേധവും മറുവശത്ത് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിയുടെ നെട്ടോട്ടവുമാണ് നടക്കുന്നത്.
സ്വാപ് കരാർ വഴി മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിന്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതി വൈകിയതും തിരിച്ചടിയായി. ഡേ എഹഡ് കണ്ടിജൻസി മാർക്കറ്റിലൂടെ ഹ്രസ്വകാല കരാർ ഉണ്ടാക്കാനാണ് അനുമതി നൽകിയത്.
മെയ് 15 വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമീഷന്റെ അനുമതി. ഡിമാൻഡ് കൂടുന്നതനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിങിലൂടെ പിടിച്ച് നിൽക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. വേനൽ മഴ ലഭ്യമാകുന്നതോടെ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്.
