മെഡിക്കൽ കോളജിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു; എം.ആർ.ഐ സ്കാനിങ് പൂർണതോതിലേക്ക്

മഞ്ചേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിനായി 750 കെ.വി.എ ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ആശുപത്രി നേരിട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നതിനായാണ് നടപടി. അത്യാധുനിക എം.ആർ.ഐ സ്കാനിങ് യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് കേബിൾ പരിശോധനകൾ സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയാക്കി ഒരാഴ്ചക്കകം ട്രാൻസ്ഫോർമർ കമീഷൻ ചെയ്യും. ഇതോടെ മാസങ്ങളായി പ്രവർത്തിക്കാനാവാതെ കിടന്നിരുന്ന എം.ആർ.ഐ സ്കാനിങ് സംവിധാനം പൂർണമായും ലഭ്യമായിത്തുടങ്ങും.
ആശുപത്രിയിൽ സമഗ്രമായ റേഡിയോളജി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 1.38 കോടി രൂപ വകയിരുത്തിയത്. പുതിയ ട്രാൻസ്ഫോർമർ കമീഷൻ ചെയ്യുന്നതോടെ സ്കാനിങ് വിഭാഗത്തിന് പുറമെ, ആശുപത്രിയിലെ ആകെയുള്ള വൈദ്യുതി വിതരണവും പൂർണമായും തടസ്സരഹിതമാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മഞ്ചേരി മെഡിക്കൽ കോളജിൽ സജ്ജമാക്കിയ അത്യാധുനിക എം.ആർ.ഐ സ്കാനിങ് യൂനിറ്റ് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് നാടിന് സമർപ്പിച്ചത്. എന്നാൽ, യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായ വോൾട്ടേജ് ആശുപത്രിയിലെ വൈദ്യുതി സംവിധാനത്തിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയ ട്രാൻസ്ഫോർമർ എത്തിച്ചത്.
