തൃശൂർ സുവോളജിക്കൽ പാർക്കിൽ ‘നന്ദു’വിന് ദയാവധം

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ദയാവധത്തിന് ഇരയാക്കിയ നന്ദു എന്ന കടുവക്ക് ജീവനക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അന്തിമോപചാരം അർപ്പിക്കുന്നു
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽനിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെത്തിച്ച നന്ദുവിന് വായയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും ഭക്ഷണം കഴിക്കാൻ സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.
രോഗതീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്കരിച്ചു.
