താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും ഉത്തരവ്: വിശദീകരണം തേടി ഹൈകോടതി
കൊച്ചി: കോടതി വിലക്ക് നിലനിൽക്കെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ വീണ്ടും ഉത്തരവുകളിറക്കിയതിൽ വിശദീകരണം തേടി ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഹരജി വീണ്ടും ഫെബ്രുവരി 12ന് പരിഗണിക്കാൻ മാറ്റി.
മലപ്പുറം സ്വദേശി അബ്ദുൽ വാഹിദ് സമർപ്പിച്ച ഉപഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നും സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഉപഹരജിയിലെ ആവശ്യം.
വിവിധ സർക്കാർ -അർധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ചോദ്യം ചെയ്യുന്ന ഹരജിയിൽ ഇനിമേൽ സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈകോടതി നവംബറിൽ ഉത്തരവിട്ടിരുന്നു.
