യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്.എഫ്.ഐ നേതാവ് നവനീതിനെ പുറത്താക്കി സി.പി.എം

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെ കടുത്ത നടപടിയുമായി സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കി.
നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽനിന്നും പുറത്താക്കിയെന്ന് സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പരാതിക്കാരിക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു.
ആഗസ്റ്റ് 20ാം തീയതി നവനീത് മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ 21ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. അന്നുതന്നെ ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓൺലൈൻ യോഗം ചേർന്ന് നവനീതിനെ പുറത്താക്കിയെന്നും 22ന് ബ്രാഞ്ച് യോഗം ചേർന്ന് സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇയാളെ പുറത്താക്കിയെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. നവനീതിനെ പാർട്ടി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണം അസംബന്ധമാണെന്നും സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി പ്രതികരിച്ചു.
കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ നവനീതിനെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരുന്നു. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഇയാൾ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
